കോഴിക്കോട്: ജില്ലയിൽ അമിത ഭാരം കയറ്റി വരുന്ന ചരക്ക് വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി കോഴിക്കോട് ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി കൗൺസിൽ. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ ക്വാറി, ക്രഷർ യൂണിറ്റുകളിൽ നിന്നും എത്തുന്ന ചരക്ക് ലോറികൾ, ഇരുമ്പ്, സിമന്റ്, മാർബിൾ എന്നിവയുമായി എത്തുന്ന ലോറികളും അനുവദിച്ചിട്ടുള്ളതിലും അധികം ഭാരം കയറ്റി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ചുരത്തിൽ ഉൾപ്പെടെ അമിതഭാരം കയറ്റിയ ലോറികൾ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി പരിശോധനകൾ കർശനമാക്കണമെന്നും വേ ബ്രിഡ്ജ് ഉൾപ്പെടെ സ്ഥാപിച്ച് ഭാര പരിശോധന നടത്തണമെന്നും യോഗത്തിൽ തീരുമാനമായി. ഇതിനോടനുബന്ധിച്ച് ജിയോളജി, പോലീസ്, മോട്ടോർ വാഹനവകുപ്പുകളുടെ സംയുക്ത യോഗം വിളിച്ച് ചേർക്കാനും കളക്ടർ നിർദ്ദേശിച്ചു.
റോഡ് അപകടങ്ങൾ, ഇത് മൂലം ഉണ്ടാകുന്ന ജീവഹാനി എന്നിവയ്‌ക്ക് തടയിടുന്നതിനായി ജില്ലാ തല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി. കൂടാതെ തിരക്കുള്ള നഗരപ്രദേശങ്ങളിലെ റോഡുകളിൽ പൊതുജനങ്ങൾക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി വിദേശ രാജ്യങ്ങളിലെ മാതൃകയിൽ സംവിധാനങ്ങളൊരുക്കും. ഇതിനായി റോഡ് സുരക്ഷാ ഫണ്ട് വിനിയോഗിക്കും.
പാവങ്ങാട് വെങ്ങാലി റോഡ്, രാമനാട്ടുക്കര മേൽപ്പാലം ജംഗ്ഷൻ, ചേലിയ ടൗൺ, അഗസ്ത്യമുഴി- കുന്ദമംഗലം റോഡ്, മുത്തമ്പലം തുടങ്ങിയ റോഡുകൾക്ക് സമീപങ്ങളിലുള്ള കാൽനട പാതയിലും റോഡുകൾക്ക് സമീപത്തുമായി സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോർമറുകൾ, വൈദ്യുത തൂണുകൾ തുടങ്ങിയ മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാമനാട്ടുക്കര റോഡ്, പൂക്കാട് തേരായി കടവ്, മുത്തുബസാർ, മയ്യന്നൂർ റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനും ശിഖരങ്ങൾ മുറിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.