തിരുവനന്തപുരം: ഭാരത് അരിക്ക് ബദലായി കെ-അരി കൊണ്ടുവരാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. പ്രഖ്യാപനം നടത്തിയിട്ടും ഇതുവരെയും പുറംലോകം കാണാത്ത ‘കെ അരി’ പുറത്തിറക്കാനായി ഭക്ഷ്യവകുപ്പ് ആലോചന തുടങ്ങി. സിവിൽ സപ്ലൈസ് ഡയറക്ടർ, സപ്ലൈകോ എം.ഡി., ഭക്ഷ്യവകുപ്പ് സെക്രട്ടറി എന്നിവരോട് ഒരാഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകാൻ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ നിർദ്ദേശം നൽകി. റേഷൻകട വഴി മതിയായ അരി ലഭിക്കാത്ത വെള്ള, നീല റേഷൻ കാർഡുകാർക്ക് ഈ ബദൽ അരി കൊടുക്കുകയാണ് ലക്ഷ്യം. കിലോയ്‌ക്ക് 10.90 രൂപ നിരക്കിലാണ് വെള്ള, നീല റേഷൻ കാർഡുകാർക്ക് നിലവിൽ അരി കൊടുക്കുന്നത്.
29 രൂപയ്‌ക്ക് ലഭിക്കുന്ന ഭാരത് അരിക്ക് ബദലാകാൻ മലയാളികൾക്ക് പ്രിയപ്പെട്ട ജയ, കുറുവ, മട്ട അരികൾക്കേ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്. അതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയിൽ ജയ അരി എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ കർഷകരിൽ നിന്ന് തന്നെ മട്ടയും കുറുവയും സംഭരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ അരിക്ക് ബ്രാൻഡിംഗും പാക്കിംഗും ഉറപ്പായിരിക്കും. സപ്ലൈകോ വഴിയായിരിക്കും ഈ അരിയുടെ വിതരണം.
29 രൂപ നിരക്കിൽ കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന ഭാരത് അരിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അരി വാങ്ങാനായി പലയിടത്തും തിരക്കനുഭവപ്പെടുന്നുണ്ട്.
പൊതുവിപണിയിൽ 42 രൂപ വിലയുള്ള അരിയാണ് 29 രൂപയ്‌ക്ക് വിതരണം ചെയ്യുന്നത്. നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻ.സി.സിഎഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകൾ എന്നിവ വഴിയാണ് ഭാരത് അരിയുടെ വിൽപ്പന നടക്കുന്നത്. രാജ്യത്ത് പട്ടിണി പൂർണമായും തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഭാരത് ബ്രാൻഡ് ആരംഭിച്ചത്.