കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സന്ദർശനത്തിനെത്തിയ തങ്ങളെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥർ ടിഎംസി പ്രവർത്തകരെ പോലെയാണ് പെരുമാറുന്നതെന്ന് കേന്ദ്രമന്ത്രിയും ബിജെപി പ്രതിനിധി സംഘത്തിലെ അംഗവുമായ അന്നപൂർണ്ണാ ദേവി. ബംഗാൾ ഗവർണർ സി.വി ആനന്ദബോസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സംസാരിക്കുകയായിരുന്നു മന്ത്രി.
ബിജെപി പ്രതിനിധി സംഘത്തെ സന്ദേശ്ഖാലിയിലേക്ക് പോകാൻ അനുവദിക്കാതെ ബംഗാളിൽ പോലീസ് തടഞ്ഞതിന് പിന്നാലെയാണ് സംഘം ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദേശ്ഖാലി സംഭവത്തിൽ ഗവർണർ ദുഃഖം അറിയിച്ചതായും പ്രതിനിധി സംഘം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
സന്ദേശ്ഖാലിയിലേക്ക് പോകാനുള്ള അനുമതിക്കായി ബിജെപി സുപ്രീം കോടതിയെ സമീപിക്കുമെന്നും വിഷയത്തിൽ ഹർജി നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഉറപ്പായും പ്രദേശം സന്ദർശിക്കുമെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ നേരിട്ട് കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും പ്രതിനിധി സംഘം അറിയിച്ചു.