ന്യൂഡൽഹി: 84,560 കോടി രൂപയുടെ യുദ്ധോപകരണങ്ങൾ വാങ്ങാൻ പ്രാഥമിക അനുമതി നൽകി പ്രതിരോധ മന്ത്രാലയം. 30 സ്‌പെഷ്യലൈസ്ഡ് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ടോർപ്പിഡോറുകൾ, റഡാറുകൾ, ദീർഘദൂര മിസൈലുകൾ എന്നിവയ്‌ക്കാണ് അനുമതി നൽകിയിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസേഷൻ കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം. ആത്മനിർഭരത മുൻ നിർത്തി ഇന്ത്യൻ പ്രതിരോധ വ്യവസായ മേഖലയിൽ നിന്നുതന്നെ പരമാവധി ഉപകരണങ്ങൾ വാങ്ങാനായിരിക്കും ശ്രമിക്കുക.
നിരീക്ഷണം, സമുദ്ര നിരീക്ഷണം, ഇന്ധനം നിറയ്‌ക്കൽ എന്നീ ആവശ്യങ്ങൾ മുൻ നിർത്തി 30 വിമാനങ്ങളാണ് സൈന്യത്തിനായി വാങ്ങുന്നത്. ഇതിൽ സൈനിക ചരക്ക് നീക്കത്തിനായുള്ള സി-295 വിമാനങ്ങളാണ് 15 എണ്ണം. ടാറ്റാ- എയർബസ് സംയുക്ത സംരംഭമാണ് ഈ വിമാനങ്ങൾ നിർമ്മിക്കുന്നത്. ആദ്യ രണ്ടെണ്ണം ഫ്രാൻസിലും ബാക്കിയുള്ളവ ഭാരതത്തിലുമാകും നിർമ്മിക്കുക.
വ്യോമസേനയ്‌ക്കായി നിരീക്ഷണ വിമാനങ്ങൾ വാങ്ങാനും റഡാർ സംവിധനങ്ങൾ വാങ്ങാനും അനുമതി നൽകിയിട്ടുണ്ട്. വ്യോമസേനയ്‌ക്കായി ഡിആർഡിഒ വികസിപ്പിച്ചെടുത്ത നേത്ര മാർക്ക്-1 നാണ് ഇതിൽ പ്രഥമപരിഗണന. കരസേനയ്‌ക്കായി 1000 കി.മി. പ്രഹരശേഷിയുള്ള നിർഭയ് മിസൈലുകളും സ്വന്തമാക്കും. 45,000 ആന്റി ടാങ്ക് കുഴിബോംബുകളും നാവിക സേനയ്‌ക്കായി 48 ടോർപ്പിഡോറുകളും വാങ്ങും.
കര, വ്യോമ, നാവിക സേനകളെയും കോസ്റ്റ്ഗാർഡിനെയും ആധുനികവൽക്കരിക്കുക എന്നത് ലക്ഷ്യമിട്ടാണ് 84,560 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ പ്രാഥമിക അനുമതി നൽകിയിരിക്കുന്നത്. കൂടുതലും ഇന്ത്യൻ പ്രതിരോധ ഉപകരണ നിർമ്മാതാക്കളിൽ നിന്നാകും ഈ പ്രതിരോധ ഉപകരണങ്ങൾ സ്വന്തമാക്കുക.