രാജ്യത്തെ ഉയർന്ന റെസലൂഷൻ ഇമേജിംഗ് ഉപഗ്രഹം കാർട്ടോസാറ്റ്-2 ബഹിരാകാശത്ത് നിന്ന് തിരിച്ചിറക്കി ഐഎസ്ആർഒ. ഇന്ത്യയുടെ ഉയർന്ന റെസലൂഷൻ ഇമേജിംഗ് ഉപഗ്രഹങ്ങളുടെ ആദ്യ പേടകമാണിത്. ബഹിരാകാശത്ത് നിന്നും തിരിച്ചിറക്കിയ ഉപഗ്രഹം ഇസ്രോ സുരക്ഷിതമായി നശിപ്പിച്ചു. ദൗത്യം പൂർത്തിയാക്കിയതിനെ തുടർന്ന് 680 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിൽ തിരിച്ചെത്തിച്ച് ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ വച്ചാണ് ഈ കഴിഞ്ഞ ഫെബ്രുവരി 14-ന് തകർത്തത്.
130 കിലോഗ്രാം ഉയരത്തിലെത്തിയ ഉപഗ്രഹം ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ വച്ചാണ് അഗ്നിക്കിരയാക്കിയത്. നഗരാസൂത്രണത്തിന്റെ ഭാഗമായി മികച്ച ചിത്രങ്ങൾ നൽകിയിരുന്ന കാർട്ടോസാറ്റ്-2 ഉപഗ്രഹം 2019-വരെയാണ് പ്രവർത്തിച്ചത്. 2007 ഫെബ്രുവരി 10-നായിരുന്നു വിക്ഷേപണം നടന്നത്. 635 കിലോമീറ്റർ ഉയരത്തിലായിരുന്നു ഉപഗ്രഹം എത്തിച്ചത്. 2020-ൽ ഇത് 380 കിലോമീറ്ററായി താഴ്‌ത്തി. ഇതിന് ശേഷം മുമ്പ് നിശ്ചയിച്ചിരുന്നത് പോലെ ഫെബ്രുവരി 14-ന് ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിയെന്ന് ഇസ്രോ പറഞ്ഞു.
ഭ്രമണപഥം താഴ്‌ത്തുന്ന പ്രക്രിയയ്‌ക്ക് 30 വർഷത്തോളമെടുക്കുമെന്നായിരുന്നു ഇസ്രോയുടെ വിലയിരുത്തൽ. തുടർന്ന് ഉപഗ്രഹത്തിൽ അവശേഷിക്കുന്ന ഇന്ധനം ഉപയോഗപ്പെടുത്തി തിരിച്ചിറക്കുകയായിരുന്നു. ബഹിരാകാശ അവശിഷ്ടങ്ങൾ കുറയ്‌ക്കുന്നതിനായുള്ള അന്താരാഷ്‌ട്ര മാർഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് ഉപഗ്രഹം നശിപ്പിക്കാൻ ഇസ്രോ തീരുമാനിച്ചത്.