വയനാട്: രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രഹസനമാണെന്ന ആരോപണവുമായി നാട്ടുകാർ. വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ പ്രതിഷേധം കനക്കുന്നതിനിടയിൽ ഇന്നലെയാണ് വയനാട് എംപി രാഹുൽ മണ്ഡലം സന്ദർശിക്കാൻ തീരുമാനിച്ചത്. രാവിലെയോടെ വയനാട്ടിലെത്തിയ രാഹുൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ്, ഇക്കോ ടൂറിസം ജീവനക്കാരൻ പോൾ എന്നിവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങുകയായിരുന്നു.
എന്നാൽ സ്ഥലത്തെത്തിയ എംപി ജനങ്ങളുടെ പരാതി കേൾക്കാൻ കൂട്ടാക്കിയില്ല. ഇതോടെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തുകയായിരുന്നു.’ ഞങ്ങൾ തിരഞ്ഞെടുത്ത എംപി ആണ് അപ്പോൾ ഞങ്ങളോട് സംസാരിക്കണം. ജനങ്ങൾക്ക് സംസാരിക്കാനുള്ള അവസരം ഒരുക്കണം. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളുകൾക്ക് ഒരു ഉത്തരവാദിത്വം ഉണ്ട് എന്ന് മറക്കേണ്ട.
ജനങ്ങൾ തടഞ്ഞു നിർത്തി സംസാരിച്ചില്ലെങ്കിൽ ഈ സന്ദർശനം ഒരു പ്രഹസനമായേനെ. ജനങ്ങളുടെ ജീവന് പുല്ലുവിലയാണ് എംപി അടക്കം നൽകുന്നത്. ഫെൻസിംഗ് പോലും ഇവിടെ പൂർത്തിയായിട്ടില്ല. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ആനയെ പിടിക്കാനോ കണ്ടെത്താനോകഴിഞ്ഞിട്ടില്ലെന്നും’ നാട്ടുകാർ പറഞ്ഞു. വന്യജീവി ആക്രമണത്തിൽ മൂന്നു മാസത്തിനിടെ മൂന്നു മരണമാണ് നടന്നത്. രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിൽ സന്ദർശനം നടത്തിയിട്ട് മൂന്ന് മാസത്തോളം ആകുകയാണ്.