ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന കാര്യത്തിൽ ബിജെപിക്ക് മാത്രമല്ല, അന്താരാഷ്‌ട്ര സമൂഹത്തിനും പൂർണ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്കായി വിവിധ വിദേശരാജ്യങ്ങൾ സന്ദർശിക്കാനുള്ള ക്ഷണം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. 2047ഓടെ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് കേന്ദ്രസർക്കാർ മുന്നേറുന്നത്. ഇതിനായി ബിജെപി സർക്കാരിന് മൂന്നാം വട്ടവും ഭരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
” വരുന്ന ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ എനിക്ക് വിവിധ രാജ്യങ്ങളിൽ നിന്നായി അവിടം സന്ദർശിക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്. ഇത് എന്താണ് സൂചിപ്പിക്കുന്നത്. കാരണം അവർക്കും അറിയാം ഇനിയും അധികാരത്തിൽ എത്തുന്നത് മോദി സർക്കാർ ആയിരിക്കുമെന്ന്. ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ലോകത്തിന് മുഴുവൻ പ്രയോജനകരമാണെന്ന് പല രാജ്യങ്ങളിലേയും രാഷ്‌ട്രീയ പാർട്ടികൾ തുറന്ന് സമ്മതിക്കുന്നുണ്ട്. ഇന്ത്യയോടുള്ള അവരുടെ ആദരവും, നമ്മുടെ സ്വാധീനവുമെല്ലാം ലോകരാജ്യങ്ങൾക്കിടയിൽ വളർന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ലോകരാജ്യങ്ങൾ ഇന്ത്യയുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്.
മോദിയുടെ പ്രതിച്ഛായയെ ഏത് വിധേനയും ഇല്ലാതാക്കണമെന്നാണ് പ്രതിപക്ഷത്തെ പലരുടേയും ആഗ്രഹം. സർക്കാരിനെതിരെ അവർക്ക് യാതൊരു വിധ പ്രശ്‌നവുമില്ല. പ്രത്യയശാസ്ത്രത്തിനെതിരെയുമല്ല അവരുടെ പോരാട്ടം. അത്തരത്തിലൊരു എതിർപ്പിനുള്ള ധൈര്യം കോൺഗ്രസിന് നഷ്ടമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ എന്നെ അപമാനിക്കുന്നതും, എനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതുമൊക്കെയാണ് ഇപ്പോഴത്തെ അവരുടെ ഏക അജണ്ട. ഞാൻ രാഷ്‌ട്രീയത്തിലിറങ്ങിയത് അധികാരം ആസ്വദിക്കാനല്ല, മറിച്ച് ജനങ്ങളെ സേവിക്കാനാണ്. ഛത്രപതി ശിവാജിയുടെ മൂല്യങ്ങളിൽ അധിഷ്ഠിതമായ രാഷ്‌ട്രനീതിയാണതെന്നും” പ്രധാനമന്ത്രി പറയുന്നു.