ലക്നൗ: ഭാരതത്തിന്റെ സ്വത്വത്തിൽ അഭിമാനം കൊള്ളാൻ ഓരോ ഭാരതീയനെയും ഛത്രപതി ശിവാജി മഹാരാജ് അത്യധികം പ്രോത്സാഹിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട അതിപുരാതനമായ ബിംബങ്ങൾ തിരികെ രാജ്യത്ത് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ റെക്കോർഡ് വിദേശ നിക്ഷേപമാണ് ഭാരതത്തിന് ലഭിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കാലചക്രം നീങ്ങിയെന്നും മാറ്റത്തിന്റെ ശംഖൊലികൾ അലയടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഭാലിൽ ശ്രീ കൽക്കി ധാം ക്ഷേത്രത്തിന്റെ തറക്കല്ലിട്ടതിന് പിന്നാലെ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയ ടൂറിസം കേന്ദ്രങ്ങൾ വികസിക്കുന്നതിനൊപ്പം അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും വികസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരതാംബയുടെ ധീരപുത്രൻ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രശസ്തമായ വാഗ് നഖ് എന്ന ആയുധം ഇന്ത്യയിലേക്ക് തിരികെ എത്തിക്കുമെന്ന് അറിയിച്ചിരുന്നു. ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ നിന്നാണ് ആയുധം ഇന്ത്യയിലെത്തിക്കുക. ഇന്ത്യയിലെത്തുന്ന ആയുധം മുംബൈയിലെ ശിവാജി മഹാരാജ് മ്യൂസിയത്തിലായിരിക്കും സൂക്ഷിക്കുകയെന്നാണ് സൂചന.
കടുവയുടെ നഖപാദത്തിന് സമാനമായ ഈ ആയുധം ബിജാപുർ സുൽത്താന്റെ സേനാത്തലവനായ അഫ്‌സൽ ഖാനെ വധിക്കാൻ 1659-ൽ ശിവജി ഉപയോഗിച്ചതാണ് ഈ വാഗ് നഖിന്റെ പ്രാധാന്യം. മറാഠ സാമ്രാജ്യം സ്ഥാപിക്കുന്നതിനുള്ള ശിവജിയുടെ ശ്രമങ്ങളിൽ സുപ്രധാന വഴിത്തിരിവായാണ് പ്രതാപ്ഗഡിൽ നടന്ന യുദ്ധത്തിൽ നേടിയ വിജയം വിലയിരുത്തപ്പെടുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായ ജയിംസ് ഗ്രാന്റ് ഡഫ് ആണ് വാഗ് നഖിനെ ബ്രിട്ടനിലേക്ക് കൊണ്ടുപോയത്. പിന്നീട് ഡഫിന്റെ പിൻതലമുറക്കാർ ആയുധം മ്യൂസിയത്തിന് കൈമാറുകയായിരുന്നു.