ശ്രീനഗർ: 3ജമ്മുകശ്മീരിൽ 32,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാഭ്യാസം, റെയിൽവേ, വ്യോമയാനം, റോഡ് തുടങ്ങിയ മേഖലകൾക്കായുള്ള വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കശ്മീരിലെ മൗലാന ആസാദ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലാണ് വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
കശ്മീർ താഴ്വരയിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിനും സംഗൽദാൻ സ്റ്റേഷൻ – ബാരാമുള്ള സ്റ്റേഷനിലെ ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കശ്മീരിലെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമന ഉത്തരവുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. ‘വികസിത് ഭാരത് വികസിത് ജമ്മു’ പരിപാടിയിൽ പങ്കെടുത്ത കേന്ദ്ര സർക്കാർ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു. നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ജമ്മുകശ്മീരിലെത്തിയത്.
ജമ്മുവിലെ ടെക്‌നിക്കൽ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ മനോജ് സിൻഹയും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, രവീന്ദർ റെയ്‌ന എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കശ്മീരിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ സന്ദർശനമാണിത്.