പാലക്കാട്: പ്രശസ്തമായ ഉത്രാളിപ്പൂരത്തിന് കൊടിയേറി. ക്ഷേത്ര കോമരം പള്ളിയത്ത് മാധവൻ നായരാണ് കൊടിയേറ്റ് നടത്തിയത്. ഫെബ്രുവരി 27-നാണ് ഉത്രാളിക്കാവ് പൂരം. ശംഖ് വിളിയുടെ അകമ്പടിയോടെ പൂരത്തിന് കൊടിയേറിയപ്പോൾ ആചാരവെടി മുഴങ്ങി. തട്ടകദേശങ്ങളിൽ ഇനിയുള്ള ഒരാഴ്ചക്കാലം പൂരങ്ങളുടെ ദിനമാണ്.
ക്ഷേത്രത്തിൽ പൂജിച്ച കൊടിക്കൂറ മേൽശാന്തി ഗോപാലകൃഷ്ണരയ്യരിൽ നിന്നും ക്ഷേത്രത്തിലെ ആദ്യ പറ സമർപ്പണത്തിനായി കേളത്ത് കുടുംബാംഗം പാർവ്വതി വല്യമ്മ ഏറ്റുവാങ്ങി. ക്ഷേത്രത്തിലെ ആദ്യ പറ സമർപ്പണത്തിന് കേളത്ത് കുടുംബത്തിനാണ് അവകാശം. തുടർന്ന് ക്ഷേത്ര പ്രദക്ഷിണം നടത്തിയാണ് കൊടിക്കൂറ കോമരത്തിന് കൈമാറിയത്.