ന്യൂഡൽഹി: ചൈനീസ് അതിർത്തിയിലെ പ്രകോപനങ്ങളെ ചെറുക്കാൻ സുസജ്ജമായി ഇന്ത്യൻ സൈന്യം. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലുമായി 545 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന സെൻട്രൽ സെക്ടറിലെ നിയന്ത്രണ രേഖയിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചതായി സൈന്യം അറിയിച്ചു. ഇതോടനുബന്ധിച്ച് പ്രദേശം കോർപ്‌സ് ആസ്ഥാനമാക്കി മാറ്റുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
” ബറേലിയിലെ ഉത്തർ ഭാരത് പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്. അതിനാൽ ഈ പ്രദേശം ഒരു കോർപ്‌സ് ആസ്ഥാനമാക്കി മാറ്റുന്നത് നല്ല നീക്കമാണെന്ന് വിശ്വസിക്കുന്നു. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖ കൈകാര്യം ചെയ്യുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.”- മുൻ നോർത്തേൺ ആർമി കമാൻഡറായ ലെഫ്റ്റന്റ് ജനറൽ ഡി എസ് ഹൂഡ പറഞ്ഞു.
ഏകദേശം നാല് വർഷമായി കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം നിലനിൽക്കുന്നുണ്ട്. ഈ സമയത്താണ് സൈന്യം മേഖലയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലഖ്‌നൗ ആസ്ഥാനമായുള്ള സെൻട്രൽ കമാൻഡിന് കീഴിൽ വരുന്ന പ്രദേശമാണ് യുബി ഏരിയ. കഴിഞ്ഞ ഏഴ്, എട്ട് വർഷത്തിനിടയിൽ സൈന്യം നിരവധി പ്രവർത്തനങ്ങൾ മേഖലയിൽ നടത്തി വരുന്നുണ്ട്. കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ കാഴ്ച വയ്‌ക്കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കോർപ്‌സ് ആസ്ഥാനമാക്കി മേഖലയെ മാറ്റുകയാണ് ഉത്തമമെന്നും ഹൂഡ വ്യക്തമാക്കി.