മുംബൈ: പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ആളുകളാണ് ആ സഖ്യത്തിലുള്ളതെന്ന് നദ്ദ പരിഹസിച്ചു. മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയേയും അദ്ദേഹം പരിഹസിച്ചു. രാഹുൽ നടത്തുന്നത് അന്യായ് യാത്രയാണെന്നായിരുന്നു വിമർശനം.
” ഇൻഡി മുന്നണിയെന്നത് അഴിമതിക്കാരുടെ സഖ്യമാണ്. അഴിമതി നടത്തി ജനങ്ങളെ വലച്ച വ്യക്തികളാണ് അതിനുള്ളിലുള്ളത്. പാവപ്പെട്ട ആളുകൾ ഇവരുടെ ഭരണത്തിൻ കീഴിൽ വഞ്ചിക്കപ്പെട്ടിരുന്നു. ഉദ്ധവ് താക്കറെയുടെ ഭരണകാലത്ത് ഉണ്ടായ അഴിമതിക്കേസുകളും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി സമൻസും നൽകിയിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ ഉദ്ധവിന്റെ സമയത്ത് അഴിമതി നടന്നുവെന്നത് വ്യക്തമാണ്. കെജ്രിവാൾ ഉൾപ്പെടെ ഉള്ളവർ ഇഡി അന്വേഷണത്തെ തടയാൻ ശ്രമിക്കുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഭയപ്പെടുന്നത് എന്തിനാണ്.
ഇരുൾ അവസാനിച്ച് സൂര്യൻ ഉദിക്കുമെന്നും അവിടെ താമര വിരിയുമെന്നും 1980ൽ അടൽ ബിഹാരി വാജ്‌പേയി പറഞ്ഞിട്ടുണ്ട്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ഈ താമര വിരിഞ്ഞിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാർട്ടികളിലൊന്നാണ് ബിജെപി. അതിനനുസരിച്ച് ഉത്തരവാദിത്വങ്ങളും വർദ്ധിച്ചിട്ടുണ്ട്. ബിജെപിയുടെ വരവോടെ പല സംസ്ഥാനങ്ങളും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നു. ഇന്ന് 17 സംസ്ഥാനങ്ങളിൽ എൻഡിഎ സർക്കാരാണ് ഉള്ളത്. രാജ്യത്തെ 58 ശതമാനം ജനങ്ങളും ഈ പാർട്ടിയിൽ വിശ്വസിക്കുന്നു എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. സാധാരണക്കാർക്ക് കരുത്ത് നൽകി, സ്ത്രീകളെ ശാക്തീകരിക്കുന്ന പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തുന്നതെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി.