AMUL, ഭാരതത്തിൽ ഒരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്ത ബ്രാൻഡാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരു പോലെ ഇഷ്ടപ്പെടുന്ന നിരവധി ഉത്പന്നങ്ങൾ ബ്രാൻഡിന് പിന്നിൽ അണിനിരക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് ഗുജറാത്തിൽ നിന്ന് യാത്ര തുടങ്ങിയ കൊച്ചു സ്ഥാപനം, വൻകിട വ്യവസായമായും രാജ്യത്തെ ഒന്നാം നമ്പർ പാൽ ബ്രാൻഡായും മാറി.
അമുൽ ബ്രാൻഡിന് നേതൃത്വം നൽകുന്ന
ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ സുവർണ ജൂബിലി ആഘോഷിക്കുകയാണ്. ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി, അമുലിനെ ലോകത്തിലെ തന്നെ ഒന്നാം നമ്പർ ഡയറി ബ്രാൻഡാക്കുമെന്ന് ഉറപ്പ് നൽകി. അമുൽ എങ്ങനെ പ്രിയപ്പെട്ട ബ്രാൻഡായി മാറിയതെന്ന് അറിയാം….
ആഗോള തലത്തിൽ എട്ടാം സ്ഥാനം….
ആഗോള തലത്തിൽ പ്രശസ്തമായ ബ്രാൻഡാണ് അമുൽ. പാലിന് മാത്രമല്ല കമ്പനിയുടെ മറ്റ് ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാരേറെയാണ്. പാൽപ്പൊടി, ഹെൽത്ത് ഡ്രിങ്ക്, നെയ്യ്, വെണ്ണ, ചീസ്, പിസ്സ ചീസ്, ഐസ്‌ക്രീം, പനീർ, ചോക്കലേറ്റ്, തുടങ്ങി പരമ്പരാഗത ഇന്ത്യൻ മധുരപലഹാരങ്ങൾ വരെയള്ള നീണ്ട നിരയാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ ഡയറി കമ്പനിയാണ് അമുൽ.
77 വർഷം മുമ്പ്….
77 വർഷങ്ങൾക്ക് മുമ്പ്, 1946 ലാണ് ആരംഭം. ഗുജറാത്തിലെ ആനന്ദിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷീര സഹകരണ സംഘമാണ് ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് അഥവാ അമുൽ. അമൂലിന്റെ ഉത്ഭവത്തിൽ സർദാർ പട്ടേൽ വഹിച്ച പങ്ക് വളരെ വലുതാണ്. ബ്രിട്ടീഷുകാർക്കെതിരായ സ്വാതന്ത്ര്യസമരം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന സമയമായിരുന്നു അത്. അന്ന് ക്ഷീര കർഷകർ കുറഞ്ഞ നിരക്കിൽ ഇടനിലക്കാർക്കും വ്യാപാരികൾക്കും പാൽ വിൽക്കാൻ നിർബന്ധിതരായിരുന്നു. ചൂഷണം വർധിച്ചതൊടെ ഒരു സഹകരണ സംഘം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നു.അവർ കൈര ഡിസ്ട്രിക്റ്റ് കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസർ ഓർഗനൈസേഷൻ എന്ന പേരിൽ സഹകണ സ്ഥാപനത്തിന് തുടക്കമിട്ടു. അതാണ് പിന്നീട് അമുൽ ആയി മാറിയത്.
വർഗീസ് കുര്യനും ത്രിഭുവൻദാസ് പട്ടേലും…
1950-ന് സ്ഥാപനം കമ്പനിയായി രജിസ്റ്റർ ചെയ്തു. 1950 മുതൽ ക്ഷീരസംഘത്തിന്റെ നടത്തിപ്പ് ചുമതല ധവളവിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യനും സ്ഥാപകൻ പ്രസിഡന്റ് ത്രിഭുവൻദാസ് പട്ടേലും ഏറ്റെടുത്തു. പാൽ ഉൽപാദന മേഖലയിൽ സഹകരണ യൂണിയൻ രൂപീകരിച്ചതോടെ കർഷകർക്ക് ക്ഷീരസംഘത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചു. കാലക്രമേണ, ഡയറി പ്രവർത്തിപ്പിക്കാനും അതിന്റെ ബിസിനസ്സ് നിയന്ത്രിക്കാനും പ്രൊഫഷണലുകൾ എത്തി. അമുൽ മോഡലാണ് യഥാർത്ഥത്തിൽ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി മാറാൻ ഇന്ത്യയെ സഹായിച്ചത്.
150 ലക്ഷം ലിറ്റർ പാൽ…
ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിന്റെ (ജിസിഎംഎംഎഫ്)അമുൽ ബ്രാൻഡിന് കീഴിൽ ഇന്ന് പ്രതിദിനം 150 ലക്ഷം ലിറ്റർ പാലാണ് വിൽക്കുന്നത്. 30 ലക്ഷം പാൽ ഉത്പാദകരുടെ സംയുക്ത ഉടമസ്ഥതയിലാണ് ജിസിഎംഎംഎഫ്. . 1.5 കോടി ക്ഷീരകർഷകർ രാജ്യത്തുടനീളമുള്ള 144,500 ക്ഷീര സഹകരണ സംഘങ്ങൾ വഴിയാണ് പാൽ എത്തിക്കുന്നത്.
അമുൽ കമ്പനിയുടെ വെബ്സൈറ്റ് പ്രകാരം 18,600 ഗ്രാമങ്ങളിൽ നിന്ന് പ്രതിദിനം 2 കോടി 60 ലക്ഷം ലിറ്റർ പാലാണ് ജിസിഎംഎംഎഫ് ശേഖരിക്കുന്നത്. ഗുജറാത്ത്, ഡൽഹി, പശ്ചിമ ബംഗാൾ, മുംബൈ എന്നിവയാണ് പ്രധാന വിപണി. ഡൽഹി മാത്രം പ്രതിദിന ഉപഭോഗം ഏകദേശം 40 ലക്ഷം ലിറ്ററാണ്.