യാമി ഗൗതം കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ആർട്ടിക്കിൾ 370’ നാളെ( ഫെബ്രുവരി 23) തിയേറ്ററുകളിൽ. നവാഗതനായ ആദിത്യ സുഹാസ് ജാംബലെ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് മുമ്പേ വിജയം ഉറപ്പിച്ചിരിക്കുകയാണ്. റിലീസിന് മുമ്പ് തന്നെ 39.68 ലക്ഷം രൂപയാണ് അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം നേടിയിരിക്കുന്നത്. ഫെബ്രുവരി 21-ന് വൈകുന്നേരം 4:30 വരെ PVRInox-ൽ മാത്രം ‘ആർട്ടിക്കിൾ 370’ യുടെ 11,000 ടിക്കറ്റുകൾ വിറ്റു. റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലുടനീളം ഇതുവരെ ആദ്യ ദിനത്തിൽ 35,156 ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്.
ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രധാനമന്ത്രിയുടെ തീരുമാനത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കശ്മീരിലെ വിഘടനവാദവും തീവ്രവാദവും അവസാനിപ്പിക്കാൻ ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിയും തുടർ സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. നിയമം റദ്ദാക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച മുന്നൊരുക്കങ്ങളും ഇതിനായി കശ്മീർ താഴ്വരയിൽ പ്രവർത്തിച്ച പ്രത്യേക സുരക്ഷാ സംഘത്തിന്റെയും കഥയാണ് ‘ആർട്ടിക്കിൾ 370’.
യാമിഗൗതമും പ്രിയാ മണിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേഷം ചെയ്യുന്നത് അരുൺ ഗോവിലാണ്. ആദ്യ ദിനം തന്നെ ഏകദേശം 4-5 കോടി രൂപ ചിത്രം നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ഉറി ദ സർജിക്കൽ സ്‌ട്രൈക്ക്’ എന്ന സിനിമയുടെ സംവിധായകൻ ആദിത്യ ധാർ, മൊണാൽ താക്കർ എന്നിവർ ചേർന്നാണ് ‘ആർട്ടിക്കിൾ 370’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധാർ, ലോകേഷ് ധാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.