തിരുവനന്തപുരം: സപ്ലൈക്കോയിലെ ദൃശ്യങ്ങൾ പകർത്തുന്നത് സ്ഥാപനത്തെ തകർക്കാൻ ഇടവരുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ. അനുവാദം വാങ്ങിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിൽ തെറ്റില്ലെന്നും ഓൺലൈൻ മാദ്ധ്യമങ്ങളെന്ന പേരിലെടുക്കുന്ന ദൃശ്യങ്ങൾ സ്ഥാപനത്തെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളെ ഔട്ട്‌ലൈറ്റുകളിലേക്ക് പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നും സപ്ലൈക്കോ എം.ഡി. ശ്രീറാം വെങ്കിട്ടരാമൻ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ന്യായീകരണം.
മാദ്ധ്യമങ്ങളെന്നുപറഞ്ഞ് വരുന്ന എല്ലാവരേയും ഔട്ട്‌ലെറ്റുകളിൽ കയറ്റിവിടാനാകില്ല. ഓൺലൈൻ മാദ്ധ്യമങ്ങളെന്ന പേരിൽ പലരും വരികയാണ്. അനുവാദം വാങ്ങി ദൃശ്യങ്ങൾ പകർത്തുന്നതിൽ തെറ്റില്ല. പക്ഷേ തോന്നിയ പോലെ കയറി ഇറങ്ങിയാൽ അത് സ്ഥാപനത്തെ തകർക്കുമെന്നും ഭക്ഷ്യമന്ത്രി വാദിച്ചു.
സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തരുത്. നിർദ്ദേശം ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും സർക്കുലറിലുണ്ട്. വിവിധ വിൽപ്പന ശൃംഖലകളുമായി മത്സരമുള്ളതിനാൽ വാണിജ്യതാൽപ്പര്യം സംരക്ഷിക്കാനെന്ന പേരിലാണ് വിലക്ക്. മാദ്ധ്യമങ്ങളെ അടക്കം ആരെയും മുൻകൂർ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്നാണ് സർക്കുലറിൽ പറയുന്നത്. ജീവനക്കാർ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് റീജണൽ മാനേജർമാർക്കും ഡിപ്പോ, ഔട്ട്ലെറ്റ് മാനേജർമാർക്കും നിർദ്ദേശം നൽകി.