കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്. താൻ ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അഭിലാഷ് പോലീസിന് മൊഴി നൽകി. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി വെളിപ്പെടുത്തി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
പ്രതി മദ്യപാനം ഉൾപ്പെടെയുള്ള സ്വഭാവദൂഷ്യമുള്ള ആളാണെന്ന് എംഎൽഎ കാനത്തിൽ ജമീല പറഞ്ഞു. മദ്യപിക്കുന്നതിനാലാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്നും മദ്യപിച്ച് വാഹനം ഓടിച്ചതിന് പാലിയേറ്റിവ് കെയറിന്റെ വാഹന ഡ്രൈവർ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നുവെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രോത്സവത്തിനിടെയാണ് സിപിഎം ലോക്കൽ സെക്രട്ടറിയായ പി.വി. സത്യനാഥനെ പ്രതി വെട്ടി കൊലപ്പെടുത്തിയത്. മഴു ഉപയോഗിച്ച് നാല് തവണ സത്യനാഥനെ വെട്ടുകയായിരുന്നു. കൊലപാതകം നടത്തിയ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.