രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ രണ്ട് വർഷത്തിനുള്ള യാഥാർത്ഥ്യമാകുമെന്ന് വ്യക്തമാക്കി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂറത്തിനും ബിലിമോറിയയ്‌ക്കും ഇടയിലാകും ബുള്ളറ്റ് ട്രെയിൻ ഓടി തുടങ്ങുക. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴിയുടെ മുംബൈ- അഹമ്മദാബാദ് സെക്ഷന്റെ പുരോഗതി വിലയിരുത്താൻ എത്തിയ വേളയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതിവേഗ ട്രെയിൻ ഇടനാഴി നഗര യാത്രയിൽ വിപ്ലവം സൃഷ്ടിക്കും. മുംബൈ, സൂറത്ത്, ആനന്ദ്, വഡോദര, അഹമ്മദാബാദ് എന്നിവയുടെ സമ്പദ്‌വ്യവസ്ഥയെ ത്വരിതപ്പെടുത്താനും ഇതിന് സാധിക്കും. കണക്ടിറ്റിവിറ്റി മെച്ചപ്പെടുമ്പോൾ പുതിയ സാമ്പത്തിക മേഖലകൾ സൃഷ്ടിക്കപ്പെടുമെന്ന് ജപ്പാനിലെ അതിവേഗത റെയിലിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ മുംബൈയും അഹമ്മദാബാദും സാമ്പദ് വ്യവസ്ഥയുടെ പ്രധാന ഇടങ്ങളായി രൂപന്തരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026 ഓഗസ്റ്റിലാകും സൂറത്തിനും ബിലിമോറയ്‌ക്കും ഇടയിൽ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുകയെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
ബുള്ളറ്റ് ട്രെയിൻ ഇടനാഴിയിൽ 220 കിലോമീറ്ററിനും 320 കിലോമീറ്ററിനും ഇടയിൽ വേഗതയിൽ ട്രെയിനുകൾ ഓടും. 2.07 മണിക്കൂർ മുതൽ 2.58 മണിക്കൂർ വരെ സമയത്തിനുള്ളിൽ മുംബൈയെ അഹമ്മദാബാദുമായി ട്രെയിൻ ബന്ധിപ്പിക്കും.