മലപ്പുറം: എടവണ്ണയിലെ 17-കാരിയുടെ ദുരൂഹമരണത്തിൽ വെളിപ്പെടുത്തലുമായി പെൺകുട്ടി പഠിച്ച സ്കൂളിലെ അദ്ധ്യാപകൻ. പ്രതി സിദ്ദിഖ് അലിയുടെ പീഡനത്തെ തുടർന്ന് പെൺകുട്ടി പഠനം നിർത്തിയിരുന്നതായും കൗൺസിലിംഗിന് വിധേയമാക്കിയെങ്കിലും കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും അദ്ധ്യാപകർ വെളിപ്പെടുത്തി.
സംഭവം ചൈൽഡ് ലൈനിനെ രണ്ട് തവണ അറിയിച്ചിരുന്നു. അയാൾക്കെതിരെ നടപടിയെടുത്താൽ മാത്രമേ സമാധാനം വരൂവെന്ന് പെൺകുട്ടി ഇടക്കിടെ പറഞ്ഞിരുന്നു. മരണത്തിൽ ദുരൂഹതയുണ്ട്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മുന്നിട്ടുനിന്ന കുട്ടിയാണ്. സ്വഭാവത്തിൽ ചില മാറ്റങ്ങൾ തോന്നിയതോടെയാണ് കൗൺസിലിഗിന് വിധേയമാക്കിയതെന്നും അദ്ധ്യാപകൻ പറഞ്ഞു.
പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും കുട്ടി ആത്മഹത്യ ചെയ്തതാണെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ പെൺകുട്ടി സഹോദരിക്ക് സന്ദേശം അയച്ചതായും പോലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കൊലപാതകമല്ലെന്ന് പോലീസ് വ്യക്തമാക്കിയത്.