ന്യൂഡൽഹി: ആടിയുലഞ്ഞ നയതന്ത്രബന്ധം നേരെയാക്കാൻ ലക്ഷ്യമിട്ട് മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ. ഇന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും.
ഇന്നലെ അദ്ദേഹം ഡൽഹിയിലെത്തി. വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ചർച്ചകൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അധികാരമേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനമാണ്.
Departing to New Delhi on my very first bilateral official visit.
Looking forward to meeting my counterpart Minister of External Affairs, Dr. @DrSJaishankar, and discuss deepening and enhancing cooperation between #Maldives and #India for the mutual benefit of our peoples. pic.twitter.com/KJVcNcXQFF
— Moosa Zameer (@MoosaZameer) May 8, 2024
മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ മേയ് 10-നുള്ളിൽ പിൻവലിക്കാൻ നേരത്തെ ധാരണയായിരുന്നു. 80-ലധികം സൈനികരെയും ഡ്രോണിയർ 228 പട്രോളിംഗ് എയർക്രാഫ്റ്റും രണ്ട് ധ്രുവ് ഹെലികോപ്റ്ററുകളും ഭാരതം പിൻവലിക്കും. മാലദ്വീപ് ജനങ്ങൾക്ക് മാനുഷിക സഹായങ്ങളും ഒഴിപ്പിക്കൽ സേവനങ്ങളും ചെയ്തിരുന്നത് ഇന്ത്യയായിരുന്നു. ഭരണ തലപ്പത്ത് ചൈനീസ് അനുകൂലിയും ഇന്ത്യ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന നേതാവുമായ മുഹമ്മദ് മുയിസു എത്തിയതോടെയാണ് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ച് വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് പരാമർശിച്ചത് മാലദ്വീപ് മന്ത്രിമാരെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥ തന്നെയാണ് തകർത്തത്. വിവാദങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിനോദ സഞ്ചാരികളും മാലദ്വീപ് സന്ദർശനത്തിന് ഫുൾ സ്റ്റോപ്പിട്ടിരിക്കുകയാണ്.