കാസർകോട്: സംസ്ഥാനത്ത് ഉയർന്ന താപനില രേഖപ്പെടുത്തുന്നതിനാൽ മോട്ടോർ ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമം മാറ്റിയതായി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. രാവിലെ ഏഴിന് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യമായ രേഖകൾ കൈവശം വയ്‌ക്കണമെന്നും റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ പറഞ്ഞു. എട്ടിന് ശേഷം ഹാജരാകുന്നവരെ ടെസ്റ്റിൽ പങ്കെടുപ്പിക്കില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ പുതുക്കൽ തുടങ്ങിയ വാഹന പരിശോധനകൾ രാവിലെ 11 മണിവരെ മാത്രമേ നടത്തുകയുള്ളൂവെന്നും റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ വ്യക്തമാക്കി.
വരും ദിവസങ്ങളിലും സംസ്ഥാനത്ത് താപനില വർദ്ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലായതിനാലാണ് ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയതെന്നും റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. രാവിലെ 11 മണി മുതൽ 3 മണി വരെ പുറത്തിറങ്ങുന്ന ആളുകൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർജ്ജലീകരണം തടയുന്നതിനായി ധാരാളം ശുദ്ധജലം കുടിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.