ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ മഞ്ഞുമ്മൽ ബോയ്സ് വൻ വിജയം കാഴ്ചവെച്ച് മുന്നേറുകയാണ്. സിനിമയിൽ ഏറ്റവും എടുത്തു പറയേണ്ടത് ഗുണകേവ് തന്നെയാണ്. സുരക്ഷാ പ്രശ്നങ്ങൾ മുൻ നിർത്തി ഗുണ കേവിൽ ചിത്രീകരണം നടത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ, പൂർണമായും സെറ്റിട്ടായിരുന്നു ചിത്രീകരണം നടത്തിയത്. പ്രൊഡക്ഷൻ ഡിസൈനർ ആയ അജയൻ ചാലിശ്ശേരിയാണ് ചിത്രത്തിന് വേണ്ടി ഗംഭീരമായ സെറ്റിട്ടത്. ഗുണാകേവ് കണ്ടതിനെക്കുറിച്ചും സെറ്റിനെക്കുറിച്ചും സംസാരിക്കുകയാണ് അജയൻ ചാലിശ്ശേരി.
‘സൗബിനും ചിദംബരവുമൊക്കെയായിട്ട് കഥ പറഞ്ഞപ്പോൾ ഏതെങ്കിലും ഒരു ഗുഹയിൽ ചെയ്യാമെന്നായിരുന്നു. ഗുണാകേവ് കണ്ടിട്ടുള്ള ഒരുപാട് പേരുണ്ട്. അവസാനം കഥയുടെ സീരിയസ്നെസ് മനസിലാക്കിയാണ് സെറ്റിടാൻ തീരുമാനിച്ചത്. സിനിമയിൽ കുഴിയുടെ അടുത്ത് മഞ്ഞുമ്മൽ ബോയ്സ് നിൽക്കുന്ന സ്ഥലം പോലും 80 അടിയോളം താഴ്ചയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.
ഏകദേശം രണ്ട് മാസത്തോളം ഇതിന് വേണ്ടി നടന്നു. പെരുമ്പാവൂരിൽ ഒരു ഗോഡൗൺ കണ്ടെത്തി അവിടെ സെറ്റിടാൻ തീരുമാനിക്കുകയായിരുന്നു. 17 അടിയോളം വേണമായിരുന്നു ഞങ്ങൾക്ക്. പക്ഷെ, 8 അടിയോളമായപ്പോൾ വെള്ളം നിറഞ്ഞിരുന്നു. ഒരു ചതുപ്പ് നിലത്തിലായിരുന്നു സെറ്റിട്ടത്. ഒർജിനൽ ഗുണകേവിനെക്കാൾ കുറച്ച് ഹൈറ്റ് നൽകിയിട്ടുണ്ടായിരുന്നു. എവിടെ മഴ പെയ്താലും ഈ ഗുഹയിൽ വെള്ളം എത്തുന്ന രീതിയിലാണ് സെറ്റിട്ടത്.
സെറ്റിടാൻ വേണ്ടി കൊടൈക്കനാലിൽ പോയി ഗുണ കേവ് കണ്ടു. 2,3 ദിവസം ഉറക്കം ഇല്ലാത്ത അവസ്ഥയായിരുന്നു. രാത്രിയൊക്കെ കണ്ണടയ്‌ക്കുമ്പോൾ ഭീകരമായ ഓർമകളായിരുന്നു. കണ്ണടയ്‌ക്കുമ്പോൾ പാറക്കെട്ടുകളാണ് കാണുന്നത്. ഞാൻ ഒരു കുഴിയിൽ കിടക്കുന്നത് പോലെ ആയിരുന്നു. കണ്ണടക്കാൻ പറ്റാത്ത അവസ്ഥ. ആ സ്ഥലത്ത് എത്തിപ്പെട്ട അവസ്ഥ. ഗുണ കേവ് കണ്ടപ്പോൾ നമുക്കും അസ്വസ്ഥത തോന്നും. നാലഞ്ച് മിനിറ്റൊക്കെ അവിടെ പറ്റുള്ളൂ. ധാരാളം വവ്വാലുകളും കുരങ്ങുകളും ഒക്കെയുള്ള ഒരിടം. വല്ലാത്തൊരു സ്മെൽ ആയിരുന്നു.
കേവിൽ നിരവധി മരണങ്ങളും അപകടങ്ങളും ഉണ്ടായതുകൊണ്ട് വർഷങ്ങളായി അവിടേക്ക് ആരെയും കടത്തി വിടുന്നില്ലായിരുന്നു. നിരോധിത മേഖലയാണ്. എന്നാൽ, നമുക്ക് സ്ഥലം കാണാതെ സെറ്റ് ഇടാനും സാധിക്കില്ല. ഒടുവിൽ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ പെർമിഷനൊക്കെ വാങ്ങി ഗുണ കേവിൽ ഇറങ്ങിയത്. വർഷങ്ങളായി അടച്ചിട്ടതുകൊണ്ട് വെള്ളവും ചെളിയും മരക്കൊമ്പുകളും മണ്ണുമൊക്കെ അഞ്ചടി പൊക്കത്തിന് കെട്ടി കിടന്നിരുന്നു. യഥാർത്ഥ കുഴിക്ക് മുകളിലും ഇത്തരത്തിൽ മണ്ണും കല്ലും നിറഞ്ഞ് കിടക്കുകയാണ്.
എവിടെയാണ് തുരുമ്പ് പിടിച്ച് കിടക്കുന്നത് എന്ന് പോലും അറിയാൻ സാധിച്ചിരുന്നില്ല. വഴുക്കി വീഴുന്ന പ്രദേശം കൂടി ആയിരുന്നു. അവിടെ ഇത്രയും ആളുകളുമായി ഷൂട്ട് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അതിന് അനുവാദവും കിട്ടില്ല. അവിടത്തെ ആളുകളെ സംബന്ധിച്ച് ദുരൂഹത നിറഞ്ഞൊരു സ്ഥലമായിരുന്നു. അവർക്ക് പേടിയാണ്. അവിടെ പോകുന്നവർക്ക് ചെറുനാരങ്ങ തരും. പ്രേതമുണ്ട് എന്നൊക്കെയാണ് അവിടെയുള്ള ഗാർഡുകൾ പറഞ്ഞത്.’- അജയൻ ചാലിശ്ശേരി പറഞ്ഞു.















