മലപ്പുറം: കാളിക്കാവ് ചോക്കാടിൽ ഫർണിച്ചർ ശാലയിൽ തീപിടുത്തം. വാളക്കുളത്തെ പി കെ വുഡ്സ് ഫർണിച്ചർ ശാലയിലായിരുന്നു തീപിടുത്തം ഉണ്ടായത്. ഫർണിച്ചർ സൂക്ഷിക്കുന്ന ഗോഡൗണിലായിരുന്നു തീപിടുത്തം. –നിർമ്മാണം കഴിഞ്ഞ് കയറ്റി അയക്കാൻ തയ്യാറാക്കി വച്ച ഉപകരണങ്ങളായിരുന്നു തീപിടുത്തതിൽ നഷ്ടമായത്. ഒരു കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
നിർമ്മാണത്തിന് ഉപയോഗിക്കുന്നതും വേഗത്തിൽ തീപിടിക്കുന്നതുമായ ടിന്നർ, വാർണിഷ് തുടങ്ങിയ രാസ വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലത്ത് നിന്നായിരുന്നു തീ പടർന്നത്. ഫർണിച്ചറുകൾക്ക് പുറമെ വില പിടിപ്പുള്ള യന്ത്രങ്ങളും കത്തി നശിച്ച നിലയിലാണ്.
ബുധനാഴ്ചയും ഫർണിച്ചർ കടയുടെ സമീപത്ത് തീപിടുത്തം ഉണ്ടായിരുന്നു. ഫയർ ഫോഴ്സും ജീവനക്കാരും ചേർന്ന് തീയണച്ചതിനാലാണ് വൻ നഷ്ടം ഒഴിവായത്. നിർമ്മാണ ശാലയിൽ മുന്നൂറിലേറെ അതിഥി തൊഴിലാളികളടക്കം ജോലിചെയ്യുന്നുണ്ട്. തുടർച്ചയായുണ്ടാകുന്ന തീപിടിത്തതിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.