കശ്മീർ: രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനോ മറ്റുള്ളവരെ ആശ്രയിക്കാനോ സാധിക്കില്ലെന്ന് സംയുക്ത സൈനിക മേധാവി ജനറൽ മനോജ് പാണ്ഡെ. പ്രതിരോധ ഉത്പാദനത്തിൽ സ്വയം ആശ്രയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025ഓടെ 230 കരാറുകൾ പൂർത്തിയാക്കാനായി കരസേന 350ഓളം തദ്ദേശീയ പ്രതിരോധ വ്യവസായങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും, ഇതിനായി 2.5 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
” പുതിയ ഉപകരണങ്ങളോ പ്ലാറ്റ്‌ഫോമുകളോ സ്വന്തമാക്കുന്നതിനും നിലവിലുള്ളവയുടെ നവീകരണങ്ങൾക്കുമെല്ലാം സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ പ്രതിരോധ ആവശ്യങ്ങൾ സ്വയം പൂർത്തികരിക്കാൻ സാധിക്കുന്ന സാഹചര്യമുണ്ടാകണം. ആത്മനിർഭരത എന്നത് ഇവിടെ അത്യന്താപേക്ഷിതമായ കാര്യമാണ്.
തദ്ദേശീയമായ ഗവേഷണം, രൂപകൽപ്പന, ഉത്പാദന ശേഷം എന്നിവ ഉൾപ്പെടുന്ന കരുത്തുറ്റ പ്രതിരോധ വ്യവസായ ശൃംഖല രാജ്യത്തിന് ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സാങ്കേതികവിദ്യകൾ കൈമാറ്റം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക, വിദേശ നിക്ഷേപം, ലൈസൻസ് ലഭിക്കുന്നതിനുള്ള ഇളവുകൾ, സ്വകാര്യമേഖലയുടെ പങ്കാളിത്തം തുടങ്ങീ ഈ മേഖലയിൽ ഫലപ്രദമായ പല നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും” അദ്ദേഹം വ്യക്തമാക്കി.