കൊല്ലത്തിന്റെ മണ്ണിൽ കൃഷ്ണ ശിലയിൽ കൊത്തിയെടുത്ത ശ്രീ കാശി വിശ്വനാഥ ക്ഷേത്രം ഉയർന്നു. പുനർ നിർമാണം പൂർത്തിയാക്കിയ മന്ദിരം കഴിഞ്ഞ ദിവസം ഭക്തർക്ക് തുറന്നു കൊടുത്തു. കടലും കായും ഒരുമിക്കുന്ന കൊല്ലം ചെറിയഴീക്കലിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് സന്യാസിവര്യൻ കാശിയിൽ നിന്നും വിഗ്രഹം എത്തിച്ച് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിത്. നാശോന്മുഖമായ ക്ഷേത്രം പ്രദേശവാസികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 13 കോടി രൂപ ചെലവഴിച്ചാണ് പുനരുദ്ധാരണം പൂർത്തിയാക്കിയത്. പത്ത് വർഷത്തെ കഠിനാധ്വാനത്തിൽ നിന്ന് ഒരു ഭാഗം മാറ്റി വെച്ചാണ് പ്രദേശവാസികൾ തുക സ്വരൂപിച്ചത്.
ഏഴ് വർഷങ്ങൾക്ക് മുൻപാണ് ക്ഷേത്ര പുനർ നിർമാണത്തിന് തുടക്കമിട്ടത്. ശിൽപ നഗരമായ മഹാബലിപുരത്തെയും തഞ്ചാവൂരിലെയും നൂറുകണക്കിന് ശിൽപികൾ വർഷങ്ങളോളം എടുത്താണ് ക്ഷേത്രം കൊത്തിയെടുത്തത്. കേരള-തമിഴ് വാസ്തു വിദ്യാ രീതിയിലാണ് നിർമാണം. ഭീമാകാരമായ കരിങ്കൽ പാളികളിലാണ് പ്രധാന സാമഗ്രിയായി ഉപയോഗിച്ചത്. ശിവനേയും വിഷ്ണുവിനേയും ഒരേ ശ്രീകോവിലിൽ വ്യത്യസ്ത പീഠങ്ങളിൽ പ്രതിഷ്ഠിച്ച അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്. ശ്രീപാർവ്വതിയും നവഗ്രഹങ്ങളുമടക്കമുള്ള ഉപദേവത പ്രതിഷ്ഠകളുമുണ്ട്.
ഇന്ത്യയിലെ 12 ശിവ ക്ഷേത്രങ്ങളിലെ ജ്യോതിർലിംഗങ്ങളും, ദശാവതാരവും, ക്ഷേത്ര ഐതിഹ്യവും, ആലപ്പാട് ജനതയുടെ ചെങ്ങന്നൂർ പരിശംവയ്പ് ചരിത്രവും 50 ശിൽപങ്ങളായി ചുറ്റമ്പലത്തിനു പുറത്ത് സ്ഥാപിച്ചത് ശിൽപ കലയുടെ മകുടോദാഹരണമായി നില കൊള്ളുന്നു.ആറ് കിലോ തങ്കം ഉപയോഗിച്ചാണ് തങ്ക കൊടിമരം നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കാശി വിശ്വനാഥ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ മഹന്ത് ശ്രീകാന്ത് മിശ്രയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ഭാരതത്തിന്റെ പ്രധാനപ്പെട്ട 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളുടെ മാതൃകയും ക്ഷേത്ര ഭിത്തികളിൽ കൊത്തിവെച്ചിട്ടുണ്ട്. തെക്ക് ഭാഗത്തെ ഭിത്തിയിലാണ് ക്ഷേത്രത്തിന്റെ ഐതിഹ്യവും കഥകളും ആലേഖനം ചെയ്തിരിക്കുന്നത്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ പടിഞ്ഞാറേ ഭിത്തിയിൽ കൊത്തിവെച്ചിട്ടുണ്ട്. ഫെബ്രുവരി എട്ടിന് ആരംഭിച്ച പുനർ പ്രതിഷ്ഠ കർമ്മങ്ങൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. കടലിനോട് മല്ലിട്ട് ജീവിതമാർഗം കണ്ടെത്തുന്ന ഓരോ പ്രദേശവാസിയുടെയും സ്വപ്‌ന സാക്ഷാത്കാരം കൂടിയാണ് ചെറിയഴീക്കൽ ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിലൂടെ പൂർത്തിയായത്.