തിരുവനന്തപുരം: ബഹിരാകാശ മേഖലയിൽ വൻ കുതിപ്പുകൾ സൃഷ്ടിക്കുന്ന തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ 1800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഎസ്എസ്‌സിയിൽ ട്രൈസോണിക് വിൻഡ് ടണൽ, സെമി ക്രയോജനിക് ഇൻ്റഗ്രേറ്റഡ് എഞ്ചിൻ, സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി എന്നിവയാണ് രാജ്യത്തിന് സമർപ്പിച്ചത്.
തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സ്, സതീഷ് ധവാൻ സ്‌പേസ് സെൻ്ററിലെ പിഎസ്എൽവി ഇൻ്റഗ്രേഷൻ ഫെസിലിറ്റി എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഓൺലൈനായി നിർവഹിച്ചു. ഗഗൻയാൻ ഇന്റഗ്രേഷൻ ഫെസിലിറ്റി സെന്ററിലാണ് പരിപാടി പുരോഗമിക്കുന്നത്.
കേന്ദ്രമന്ത്രി വി. മുരളീധരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഇസ്രോ മേധാവി എസ്. സോമനാഥ്, മറ്റ് ശാസ്ത്രജ്ഞർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്ന യാത്രികരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രി ഇന്ന് പുറത്തുവിടും.