വിശാഖപ്പട്ടണം: ബിജെപിയെ വടക്കേന്ത്യൻ പാർട്ടി എന്ന തരത്തിൽ ചിത്രീകരിക്കാനുള്ള ഗൂഢ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇത്തരത്തിലുള്ള പ്രചരണങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ ബാധിക്കുന്നതാണെന്നും ഭാരതത്തെ ദക്ഷിണേന്ത്യ, ഉത്തരേന്ത്യ എന്നിങ്ങനെ വേർതിരിക്കാനുള്ള ശ്രമങ്ങളാണ് ചിലർ നടത്തുന്നതെന്നും രാജ്നാഥ് സിംഗ് തുറന്നടിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സംഘടിപ്പിച്ച ബിജെപിയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബിജെപി ഉത്തരേന്ത്യയിലെ ഒരു പാർട്ടി മാത്രമാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ ഞങ്ങൾക്കെതിരെ ഉയരാറുണ്ട്. എല്ലാവരും ഇത് കേട്ടിരിക്കും. ഞങ്ങൾ ഹിന്ദി ബെൽറ്റിന്റെ പാർട്ടി മാത്രമാണെന്ന് ചിലർ ആരോപിക്കുന്നു. എന്നാൽ, അസമിൽ കേവല ഭൂരിപക്ഷത്തോടെ ഞങ്ങൾ രണ്ടുതവണ സർക്കാർ രൂപീകരിച്ചു. അസം ഒരു ഹിന്ദി ബെൽറ്റ് സംസ്ഥാനമല്ല. നാല് പതിറ്റാണ്ടുകളായി രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി ശക്തമായ സാന്നിധ്യം രേഖപ്പെടുത്തുന്നു’.
‘കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ച പാർട്ടി ബിജെപിയാണ്. ഗുജറാത്തിൽ ഞങ്ങൾക്ക് 30 വർഷമായി തുടരുന്ന സർക്കാരുണ്ട്. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ, കർണാടകയിൽ ബിജെപി സർക്കാർ ഭരിച്ചു. നിലവിൽ പശ്ചിമ ബംഗാൾ, ഒഡീഷ, കർണാടക എന്നിവിടങ്ങളിൽ ഞങ്ങൾ രണ്ടാമത്തെ വലിയ കക്ഷിയാണ്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ ഞങ്ങളുടെ വോട്ട് വിഹിതം തുടർച്ചയായി വർദ്ധിച്ചുവരികയാണ്. അതുകൊണ്ട് തന്നെ ബിജെപി ഉത്തരേന്ത്യക്കാരുടെ മാത്രം പാർട്ടിയാണെന്ന പ്രചരണം വസ്തുതാപരമായി തെറ്റാണ്’.
‘സങ്കുചിത രാഷ്‌ട്രീയ നേട്ടങ്ങൾക്കും തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുമായി ബിജെപിയെ അപകീർത്തിപ്പെടുത്തുന്നതിന്റെ മറവിൽ ഇക്കൂട്ടർ ഭാരതത്തിന്റെ ദേശീയ അഖണ്ഡതയെ ചോദ്യചിഹ്നമായി ഉയർത്തുന്നു. ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും തമ്മിൽ ശത്രുത ഉണ്ടാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്’- രാജ്നാഥ് സിംഗ് പറഞ്ഞു.