മുംബൈ: പ്രധാനമന്ത്രി ഇന്ന് മഹരാഷ്‌ട്രയിൽ. വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങളും പദ്ധതികളും നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. 1,300 കോടിയിലധികം രൂപയുടെ റെയിൽ പദ്ധതികൾ, പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന (പിഎംകെഎസ്‌വൈ), ബാലിരാജ ജൽ സഞ്ജീവനി യോജന (ബിജെഎസ്‌വൈ) എന്നിവയ്‌ക്ക് കീഴിൽ 2,750 കോടിയിലധികം രൂപ ചെലവിൽ ഒന്നിലധികം ജലസേചന പദ്ധതികൾ, റോഡ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.
യവത്മാൽ നഗരത്തിൽ ജനസംഘം സൈദ്ധാന്തികൻ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ പ്രതിമയുടെ അനാച്ഛാദനവും പ്രധാനമന്ത്രി നിർവഹിക്കും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) യുടെ 16-ാം ഗഡു പ്രകാരം 21,000 കോടി രൂപയും കൈമാറും. 88 ലക്ഷം കർഷകർ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന 3,800 കോടി രൂപ വിലമതിക്കുന്ന ‘നമോ ഷേത്കാരി മഹാസൻമാൻ നിധിയുടെ രണ്ട്, മൂന്ന് ഗഡുക്കളുടെ വിതരണവും ഇന്ന് നടക്കും.
സംസ്ഥാനത്തെ 5.5 ലക്ഷം വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 825 കോടി രൂപ റിവോൾവിംഗ് ഫണ്ട് വിതരണം ചെയ്യും. റൊട്ടേഷൻ അടിസ്ഥാനത്തിൽ എസ്എച്ച്ജികൾക്ക് പണം വായ്പയായി ലഭിക്കും. ഗ്രാമീണരായ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും സൂക്ഷ്മ ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതുവഴി ലക്ഷ്യം വയ്‌ക്കുന്നത്. ഒരു കോടി ആയുഷ്മാൻ കാർഡുകളുടെ വിതരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
മഹാരാഷ്‌ട്രയിലെ ഒബിസി വിഭാഗത്തിലുള്ളവർക്കായി മോദി ആവാസ് ഘർകുൽ യോജന അദ്ദേഹം ഉദ്ഘാടനം ചെയ്യും. 2023-24 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷം വരെ മൊത്തം 10 ലക്ഷം വീടുകളുടെ നിർമ്മാണമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. യോജനയുടെ 2.5 ലക്ഷം ഗുണഭോക്താക്കൾക്ക് 375 കോടിയുടെ ആദ്യ ഗഡു പ്രധാനമന്ത്രി കൈമാറും.