അതിജീവനത്തിന്റെ കഥയുമായി സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ്. സാഹസികത നിറഞ്ഞ ജീവിതത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ ജീവൻ കൊടുത്ത് പ്രിയ സൂഹൃത്തിനെ രക്ഷപ്പെടുത്തുന്നതാണ് ചിത്രം. മഞ്ഞുമ്മൽ ബോയ്സിന്റെ ഇതിവൃത്തം പോലെ വളരെ സാഹസികത നിറഞ്ഞതായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗും. പെരുമ്പാവൂരിലെ ഒരു ഗോഡൗണിലായിരുന്നു 50 അടി ഉയരമുള്ള സെറ്റിട്ട് ഗുണാകേവ് ഒരുക്കിയത്. പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിലായിരുന്നു പെരുമ്പാവൂരിൽ ഗുണാ കേവിന് സെറ്റിട്ടത്.
4 കോടി മുടക്കി ഒരുക്കിയ സെറ്റ്, ചിത്രീകരണം കഴിഞ്ഞതോടെ അഴിച്ച് മാറ്റുകയും ചെയ്തു. സിനിമ കണ്ടതിന് ശേഷം നിരവധി പേർ സിനിമയുടെ സെറ്റിനെകുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ, സാഹസികത നിറഞ്ഞ ഗുണാ കേവിലെ ഷൂട്ടിംഗിന്റെയും സെറ്റിന്റെയും ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ചിത്രത്തിന്റെ പ്രധാന ആകർഷണമായിരുന്നു ഗുണാ കേവിലെ ഭീമാകാരമായ കുഴി. ഇവ ഷൂട്ട് ചെയ്ത രീതിയാണ് ദൃശ്യങ്ങളിലുള്ളത്. ഷൈജു ഖാലിദിന്റെ നേതൃത്വത്തിലുള്ള ക്യാമറ ടീമിന്റെ കൃത്യമായ പദ്ധതിയായിരുന്നു സിനിമയിലെ ഭയാനകമായ ഓരോ ദൃശ്യങ്ങളും. കസ്റ്റമൈസ് ചെയ്ത 20 അടിയുടെ മൊട്ടൊറൈസ്ഡ് ടെലിസ്കോപ്പിക് വെർട്ടിക്കൽ സ്ലൈഡറാണ് ഇവർ ഇതിനായി ഉപയോഗിച്ചത്. സൗബിന്റ കണ്ണിലൂടെയുള്ള ഗുഹയുടെ കാഴ്ചകളെല്ലാം ഈ റിംഗിന്റെ സഹായത്തോടെയായിരുന്നു ക്യാമറാ ടീം പകർത്തിയത്.
View this post on Instagram
ഏകദേശം രണ്ട് മാസത്തോളം സമയമെടുത്തായിരുന്നു അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിൽ ഗുണാ കേവിന്റെ സെറ്റൊരുക്കിയത്. കുഴിയിലെ രക്ഷാപ്രവർത്തനങ്ങൾ ചിത്രീകരിക്കുന്നതിനായി 50 അടി താഴ്ചയുള്ള മൂന്ന് കുഴികൾ കൂടി ഒരുക്കിയിരുന്നു. ഇതിൽ ഓരോന്നിലും ക്യാമറ വച്ച് ഷൂട്ട് ചെയ്യാനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കി നൽകിയിരുന്നു. കുഴിയിൽ സൗബിനും ശ്രീനാഥ് ഭാസിയും ഒപ്പമുള്ള രംഗം ചിത്രീകരിച്ചത് 40 അടി താഴ്ചയിലായിരുന്നു.















