ന്യൂഡൽഹി: സിനിമാ സെൻസറിംഗ് ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. യു, എ, എസ് വിഭാഗങ്ങൾക്ക് മാറ്റമില്ല. അധികമായി മൂന്ന് ഉപവിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തും. കാഴ്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് യുഎ വിഭാഗത്തിലെ സിനിമകൾക്ക് മൂന്ന് ഉപവിഭാഗങ്ങളാക്കി തിരിച്ച് സർട്ടിഫിക്കറ്റുകൾ നൽകും.
ഏഴ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കാണാവുന്ന യുഎ 7 പ്ലസ്, 13 വയസിന് മുകളിലുള്ളവർക്കായി യുഎ 13 പ്ലസ്, 16 വയസിന് മുകളിലുള്ളവർക്ക് യുഎ 16 പ്ലസ് എന്നിങ്ങനെ ഉപവിഭാഗങ്ങളാക്കും. കൂടാതെ സെൻസർ ബോർഡിൽ വനിതാ അംഗങ്ങളുടെ എണ്ണം കൂട്ടും. ബോർഡിൽ ചുരുങ്ങിയത് മൂന്നിലൊന്ന് വനിതകൾ എന്ന കണക്കിലാക്കും. വനിതാ പങ്കാളിത്തം 50 ശതമാനം കണക്കിലേക്ക് മാറും.
സർട്ടിഫിക്കേഷൻ നടപടികളിലെ തേർഡ് പാർട്ടി ഇടപെടൽ ഒഴിവാക്കും. ഇടനിലക്കാർ മൂലമുള്ള അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണിത്. സെൻസർ ചെയ്യാൻ ഓൺലൈനായി അപേക്ഷിക്കാം. ടെലിവിഷനിൽ പ്രദർശിപ്പിക്കാൻ സിനിമകളുടെ സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ ഇ-സിനിപ്രമാൺ പോർട്ടൽ വഴി അപേക്ഷിക്കാം.
സിമാട്ടോഗ്രാഫ് സർട്ടിഫിക്കേഷൻ ചട്ടങ്ങളുടെ കരടിന്മേൽ മാർച്ച് ഒന്ന് വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. തുടർന്ന് വാർത്താ വിതരണമന്ത്രാലയം പുതിയ ചട്ടം വിജ്ഞാപനം ചെയ്യും.















