ജെനീവ: യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 55-ാമത് റെഗുലർ സെഷനിൽ ഇന്ത്യയ്ക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന പീഡനത്തേയും അതിക്രമത്തേയും ന്യായീകരിക്കുകയും മനുഷ്യാവകാശമെന്ന ഘടകത്തെ ഒരിക്കലും അംഗീകരിക്കുകയും ചെയ്യാത്ത ഒരു രാജ്യത്തിന് ഇന്ത്യയെ കുറിച്ച് പറയാൻ അവകാശമില്ലെന്ന് ഫസ്റ്റ് സെക്രട്ടറി അനുപമ സിംഗ് പറഞ്ഞു. ഇന്ത്യയെക്കുറിച്ച് തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കാൻ കൗൺസിലിന്റെ ഫോറം ദുരുപയോഗിച്ചുവെന്നത് അങ്ങേയറ്റം ഖേദകരമാണെന്നും അനുപമ സിംഗ് ചൂണ്ടിക്കാട്ടി.
” ഇന്ത്യയെ കുറിച്ച് പാകിസ്താൻ തീർത്തും വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇത്തരത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടി കൗൺസിലിന്റെ പ്ലാറ്റ്ഫോം ഒരിക്കൽ കൂടി ദുരുപയോഗം ചെയ്യപ്പെട്ടുവെന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമായ കാര്യമാണെന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളു. ജമ്മു കശ്മീരും ലഡാക്കും ഇവിടുത്തെ കേന്ദ്രഭരണ പ്രദേശങ്ങളുമെല്ലാം ഇന്ത്യ അവിഭാജ്യ ഘടകമാണ്. ജമ്മു കശ്മീരിൽ സാമൂഹ്യ-സാമ്പത്തിക വികസനം ഉറപ്പാക്കാനും, ഭരണപരമായ മാറ്റങ്ങൾക്കും വേണ്ടി കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികളുമെല്ലാം തീർത്തും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളാണ്. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പാകിസ്താൻ അഭിപ്രായം പറയേണ്ട ആവശ്യമില്ല.
പാകിസ്താനിൽ മനുഷ്യാവകാശമെന്നത് തീർത്തും നിഷ്ക്രിയമായ ഒരു ഘടകമാണ്. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനങ്ങളേയും അതിക്രമങ്ങളേയും ഇവർ നിസാരവത്കരിക്കുകയാണ്. ലോകരാജ്യങ്ങൾക്ക് മുന്നില് ഇത്തരമൊരു റെക്കോർഡ് ഉള്ള പാകിസ്താനാണ് ഇന്ത്യയെക്കുറിച്ച് അഭിപ്രായം പറയുന്നത്. സാമ്പത്തിക പുരോഗതിയും സാമൂഹിക നീതിയും അവർക്ക് സ്വന്തം രാജ്യത്ത് നടപ്പാക്കാൻ സാധിക്കാറില്ല. പാകിസ്താനിലെ ജരൻവാലയിൽ 2023 ഓഗസ്റ്റിൽ 19ഓളം ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെടുകയും 89 ക്രിസ്ത്യൻ ഭവനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. അത്രയധികം ക്രൂരതയാണ് ആ രാജ്യത്തെ ന്യൂനപക്ഷങ്ങൾ നേരിടുന്നത്.
ന്യൂനപക്ഷങ്ങളെ ഒരിക്കലും അംഗീകരിക്കാത്ത ഇക്കൂട്ടർ യുഎൻഎസ്സി ഭീകരരായി പ്രഖ്യാപിച്ചവർക്ക് ആതിഥ്യമരുളുകയും അവർക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കി പരിപാലിക്കുകയും ചെയ്യുകയാണ്. ജനാധിപത്യ മൂല്യങ്ങളിലൂടെ ലോകത്തിന് മാതൃകയായ രാജ്യമാണ് ഇന്ത്യ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന പാകിസ്താന് സ്വന്തം രാജ്യത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും” അനുപമ സിംഗ് വ്യക്തമാക്കി.