ഇസ്ലാമാബാദ്: പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന് നന്ദി അറിയിച്ച് കുറിപ്പ് എഴുതിവച്ച ശേഷം കാനഡയിലുള്ള ഹോട്ടൽമുറിയിൽ നിന്ന് എയർഹോസ്റ്റസ് മുങ്ങി. പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് ക്രൂ അംഗമായ മറിയം റാസയെ ആണ് കാണാതായത്. ഈ വർഷം കാനഡയിൽ വച്ച് കാണാതാകുന്ന രണ്ടാമത്തെ പിഐഎ ക്രൂ അംഗമാണ് മറിയം റാസ. ഈ മാസം 26നാണ് ഇസ്ലാമാബാദിൽ നിന്ന് തിരിച്ച വിമാനത്തിൽ മറിയം ടൊറന്റോയിൽ എത്തുന്നത്. 27നായിരുന്നു വിമാനത്തിന്റെ മടക്കയാത്ര നിശ്ചയിച്ചിരുന്നത്.
ഈ സമയം ജോലിക്കായി മറിയം എത്താതിരുന്നതോടെ അധികൃതർ മറിയം താമസിച്ചിരുന്ന ഹോട്ടലിലെത്തി പരിശോധന നടത്തിയപ്പോഴാണ് കുറിപ്പ് കണ്ടെത്തിയത്. ‘നന്ദി പിഐഎ’ എന്നാണ് കുറിപ്പിൽ എഴുതിയിരുന്നത്. കുറിപ്പിന് പുറമെ മറിയം ഉപയോഗിച്ചിരുന്ന ഔദ്യോഗിക യൂണിഫോമും ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ പിഐഎ ഫ്‌ളൈറ്റ് അറ്റൻഡന്റ് ഫൈസ മുഖ്താറിനേയും കാനഡയിൽ എത്തിയ ശേഷം സമാന രീതിയിൽ കാണാതായിരുന്നു. ഈ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് മറിയത്തിന്റെ തിരോധാനം.
ആശങ്കാജനകമായ പ്രവണതയാണെന്നാണ് ഈ സംഭവങ്ങളെ അധികൃതർ വിശേഷിപ്പിച്ചത്. പാകിസ്താനിൽ നിന്നും കാനഡയിലെത്തിയ ശേഷം ജീവനക്കാർ മുങ്ങുന്ന പ്രവണത 2019 മുതൽ വ്യാപകമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ ഇത്തരം കണക്കുകളിൽ കുത്തനെ വർധനവ് ഉണ്ടായതായി ഏവിയേഷൻ ന്യൂസ് വെബ്സൈറ്റ് സിമ്പിൾ ഫ്‌ളൈയിംഗ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാനഡ ഉൾപ്പെടെ പല രാജ്യങ്ങളിലും അഭയം തേടുന്ന പിഐഎ ഫ്‌ളൈറ്റ് അറ്റൻഡന്റുമാരെ കുറിച്ചുള്ള വിവരങ്ങൾ 2018ൽ തന്നെ ലഭിച്ചിട്ടുള്ളതായി മിഡ്ഈസ്റ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന വെബ്‌സെറ്റ് ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ വർഷം മാത്രം പിഐഎയുടെ ഏഴ് ജീവനക്കാരാണ് കാനഡയിൽ എത്തിയ ശേഷം അപ്രത്യക്ഷരായത്. അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ കാനഡ പിന്തുടരുന്ന മാനദണ്ഡങ്ങളാണ് ഇത്തരത്തിൽ ജീവനക്കാർ വ്യാപകമായി മുങ്ങുന്നതിന് കാരണമെന്നാണ് പിഐഎ വക്താവ് അബ്ദുല്ല ഹഫീസ് ഖാൻ ആരോപിക്കുന്നത്. എന്നാൽ ജീവനക്കാരുടെ കുറഞ്ഞ ശമ്പളവും എയർലൈനിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കയും പാകിസ്താന്റെ നിലവിലെ സാഹചര്യങ്ങളുമെല്ലാം അവരെ അവിടെ നിന്നും രക്ഷപ്പെടാൻ പ്രേരിപ്പിക്കുന്നുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.