ഭാരത്തിലെ സംസ്‌കാരം എത്തിച്ചേരാത്ത രാജ്യങ്ങൾ വിരളമായിരിക്കും. സനാതന ധർമ്മത്തിന്റെ ദൃഷ്ടാന്തങ്ങളാണ് ക്ഷേത്രങ്ങൾ. അതിനാൽ തന്നെ ക്ഷേത്രങ്ങളില്ലാത്ത രാജ്യങ്ങളും കുറവായിരിക്കും. അത്തരത്തിൽ ഹൈന്ദവ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന മുസ്ലീം രാജ്യങ്ങൾ പരിചയപ്പെടാം..
ബാപ്‌സ് ഹിന്ദു മന്ദിരം- അബുദാബി
പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട അബുദാബിയിലെ മദ്ധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്‌സ് ഹിന്ദു മന്ദിരം. അബുദാബിയിലെ അൽ റഹ്ബ പ്രദേശത്ത് പൂർണ്ണമായും ശിലകൾകൊണ്ട് നിർമ്മിച്ച ക്ഷേത്രം ഒരു അത്ഭുത നിർമ്മിതി തന്നെയാണ്. ഭാരതത്തിലെ പുരാതന ക്ഷേത്ര നിർമ്മിതികളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. 52 രാജ്യങ്ങളിലായി 1200 ഓളം ക്ഷേത്രങ്ങൾ പണിത ‘ബോച്ചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥ’എന്ന പ്രസ്ഥാനമാണ് ക്ഷേത്ര നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. യുഎഇയിലെ 7 എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന 7 കൂറ്റൻ ഗോപുരങ്ങളോടെയാണ് ക്ഷേത്രം നിർമ്മിച്ചത്.
കൃഷ്ണ മന്ദിർ, ശിവ മന്ദിർ- ദുബായ്
1958ൽ നിർമ്മിച്ച ക്ഷേത്ര സമുച്ചയത്തിൽ ശിവമന്ദിരം, കൃഷ്ണ മന്ദിരം, ഗുദ്വാര എന്നിവയായിരുന്നു ഉൾപ്പെട്ടിരുന്നത്. 1958ൽ ഷെയ്ഖ് റാഷിദ് ബിൻ സായിദ് അൽ മുക്തൂം ആണ് ക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയത്. 2022 ഓക്ടോബറിൽ സമുച്ചയത്തിലുണ്ടായിരുന്ന ശിവ മന്ദിരവും ഗുരുദ്വാരയും ജബൽ അലിലിയിലെ പുതിയ ഹിന്ദു ക്ഷേത്രത്തിലേക്ക് മാറ്റി വിശ്വാസികൾക്കായി തുറന്നു കൊടുത്തിരുന്നു.
ഗണപതി മന്ദിരം- ഒമാൻ
ഒമാനിലെ സോഹാറിൽ 2008ലാണ് ഗണേശ മന്ദിരം നിർമ്മിച്ചത്. 200 വർഷങ്ങൾക്ക് ശേഷം ഒമാനിലെ സുൽത്താനേറ്റിൽ നിർമ്മിച്ച ക്ഷേത്രമാണിത്. ഭാരതത്തിലെ പുരാതന ക്ഷേത്രങ്ങളിൽ നിന്നും പ്രചോദനം കൊണ്ടാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചത്. മഞ്ഞയും പിങ്കും ഇട കലർന്ന നിറങ്ങളാണ് ക്ഷേത്രത്തിനെ മറ്റു ആരാധനാലയങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. സോഹാർ മേഖലയിൽ താമസിക്കുന്ന വിശ്വാസികൾ ഇപ്പോഴും ക്ഷേത്രത്തിൽ ആരാധന നടത്തി വരുന്നു.
ശ്രീ വരുൺ ദേവ് ക്ഷേത്രം- പാകിസ്താൻ
പാകിസ്താനിലെ കറാച്ചിയിലാണ് ശ്രീ വരുൺ ദേവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 16-ാം നൂറ്റാണ്ടിലാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വസിച്ചു പോരുന്നത്. ജലദേവനായ വരുണ ദേവന്റെ അവതാരമായ ജുലോലിന്റെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. നിലവിൽ പാകിസ്താൻ ഹിന്ദു കൗൺസിലിന്റേതാണ് ഈ ക്ഷേത്രം.