മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഇന്നലെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, കാർഷിക രംഗത്തെ നവീകരണം. ആരോഗ്യം, കാലാവസ്ഥാ എന്നീ കാര്യങ്ങൾ ചർച്ചയായി. ഇന്ത്യയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് അത് ലോകത്തിന് പകരുന്നതിനെക്കുറിച്ചായിരുന്നു ചിന്തയെന്നും ഗേറ്റ്സ് പറഞ്ഞു.
“നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും പ്രചോദനം നൽകുന്ന കാര്യമാണ്, ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടായിരുന്നു”, പൊതുജനനന്മയ്‌ക്ക് എഐയെ എങ്ങനെ ഉപയോഗിക്കാം. സ്ത്രീകൾ നയിക്കുന്ന വികസനം; കൃഷി, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം; ഇങ്ങനെയുള്ള കാര്യങ്ങളിൽ ഇന്ത്യയിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് അത് ലോകത്തിന് പകരാം”- ഗേറ്റ്സ് എക്‌സിൽ കുറിച്ചു.
“അദ്ഭുതകരമായ”കൂടികാഴ്ചയെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ഗേറ്റ്‌സ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി ഒഡീഷയിലെത്തിയ ഗേറ്റ്സ് ബുധനാഴ്ച മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ കണ്ടിരുന്നു. ഗുജറാത്തിലെ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിന്റെയും വിവാഹത്തിന് മുമ്പുള്ള പരിപാടികളിലും ഗേറ്റ്‌സ് പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.