തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ കുടിവെള്ള ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ വലിയൊരു വഴത്തിരിവിലേക്ക്. അസ്ഥികൂടം ഏഴുവർഷം മുൻപ് കാണാതായ തലശേരി സ്വദേശിയുടേതാണെന്ന് സംശയം. ടെക്കിയായിരുന്ന ഇയാളുടെ പിതാവിനെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. തലശേരി സ്വദേശിയുടേതെന്ന് കരുതുന്ന ഡ്രൈവിംഗ് ലൈസൻസാണ് മൃതദേഹ അവശിഷ്ടത്തിൽ നിന്ന് ലഭിച്ചത്. ഇതെല്ലാമാണ് സംശയം ബലപ്പെടുത്തുന്നത്.
കാണാതായ യുവാവിന്‍റെ അച്ഛൻ തലസ്ഥാനത്തെത്തിയാൽ ഡിഎൻഎ പരിശോധന നടത്തുമെന്ന് കഴക്കൂട്ടം എസിപി വ്യക്തമാക്കി. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത് കാെലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. എന്നാൽ ഇക്കാര്യങ്ങൾ തെളിവുകൾ ശേഖരിച്ച ശേഷമാകും പോലീസ് ഉറപ്പിക്കുക. ഏഴുവർഷമായി യുവാവിനെക്കുറിച്ച് വിവരമില്ലെന്നാണ് പിതാവ് പറയുന്നത്.
ബുധനാഴ്ച വൈകിട്ടാണ് വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാട്ടർ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. ശരീര അവശിഷ്ടങ്ങള്‍ക്കിടയിൽ നിന്നും തലശേരി സ്വദേശിയായ ഒരു യുവാവിന്‍റെ 2011 ലെടുത്ത ലൈസൻസാണ് കണ്ടെത്തിയത്. യുവാവിന്റെ മാതാപിതാക്കൾ ചെന്നൈയിലാണ്.
എസി.സി.എ ബിരുദധാരിയായ യുവാവ് ഇൻഫോപാർക്കിലും ടെക്നോപാർക്കിലും ജോലി ചെയ്തിട്ടുണ്ട്. യുവാവിന്റെ ബാങ്ക് അക്കൗണ്ടിന്‍റെ വിവരവും പോലീസ് ശേഖരിച്ചു. ബാങ്ക് അക്കൗണ്ടിന്‍റെ വിശദാശങ്ങള്‍ക്കായി ബാങ്കിന് ഇന്ന് കത്തുനൽകാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.