18 വർഷത്തെ അമ്പയറിംഗ് കരിയറിനൊടുവിൽ ക്രിക്കറ്റിലെ മികച്ച അമ്പയർമാരിൽ ഒരാളായ മറായിസ് ഇറാസ്മസ് വിരമിക്കുന്നു. വെല്ലിംഗ്ടണിലെ ഓസ്ട്രേലിയ-ന്യൂസിലൻഡ് ടെസ്റ്റോടെയാകും ദക്ഷിണാഫ്രിക്കക്കാരനായ ഇറാസ്മസ് ഔദ്യോഗിക കരിയറിന് വിരാമമിടുക. 2006-ൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ ടി20 മത്സരത്തിലൂടെയാണ് 60-കാരൻ അന്താരാഷ്‌ട്ര തലത്തിൽ അരങ്ങേറുന്നത്.
80 ടെസ്റ്റ്, 124 ഏകദിനം 43 ടി20 എന്നിവ നിയന്ത്രിച്ചിട്ടുണ്ട്. 18 വനിത ടി20 മത്സരവും നിയന്ത്രിക്കാൻ ഇറാസ്മസിന് കഴിഞ്ഞു. 131 മത്സരങ്ങളിൽ തേർഡ് അമ്പയറായും പ്രവർത്തിച്ചു. മത്സരങ്ങളിൽ കളിക്കാരുമായി പലപ്പോഴും നർമ്മ സംഭാഷണത്തിൽ ഏർപ്പെട്ടിരുന്ന ഇറാസ്മസ് ആരാധകർക്കും പ്രിയങ്കരനായിരുന്നു.
ഐസിസിയുടെ മികച്ച അമ്പയർ പുരസ്കാരം മൂന്ന് തവണ നേടാൻ ഇറാസ്മസിനായി. 2016, 2017,2021 എന്നീ വർഷങ്ങളിലായിരുന്നു നേട്ടം. ഇറാസ്മസിന് മുന്നിലുള്ളത് അഞ്ചു തവണ പുരസ്കാരം നേടിയത് സൈമൺ ടൗഫുള്ളാണ്. അമ്പയറിംഗിലെത്തും മുൻപ് പ്രൊഷണൽ ക്രിക്കറ്ററായിരുന്നു ഇറാസ്മസ്. 53 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 54 ലിസ്റ്റ് എ മത്സരങ്ങളും കളിച്ച ഇറാസ്മസ് 2,000 റൺസും 179 വിക്കറ്റും നേടിയ ഓൾറൗണ്ടറാണ്.