വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ രണ്ട് മുഖ്യപ്രതികൾ കൂടി പിടിയിൽ. വിദ്യാർത്ഥിയെ ആൾക്കൂട്ട വിചാരണയ്‌ക്ക് വിധേയനാക്കിയതിൽ മുഖ്യ സൂത്രധാരനായ സിൻജോ ജോൺസൺ, കാശിനാഥൻ എന്നിവരാണ് പിടിയിലായത്. കാശിനാഥൻ പോലീസിൽ കീഴടങ്ങുകയായിരുന്നു. സിൻജോയെ കരുനാഗപ്പള്ളിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികളായ നാല് പേർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിലെ രണ്ട് പേരാണ് പിടിയിലായത്. കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് പുലർച്ചെയോടെയാണ് സിൻജോ ജോൺസണിനെ അറസ്റ്റ് ചെയ്തത്. സിദ്ധാർത്ഥിനെ മർദ്ദിച്ച വിവരം പുറത്തറിയിക്കരുതെന്ന് മറ്റ് വിദ്യാർത്ഥികളെയും സിൻജോ ഭീഷണിപ്പെടുത്തിയിരുന്നു. മകനെ ഏറ്റവും ക്രൂരമായി മർദ്ദിച്ചത് സിൻജോ ജോൺസണാണെന്ന് സിദ്ധാർത്ഥിന്റെ പിതാവ് പ്രതികരിച്ചിരുന്നു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സിജോയെ ബന്ധു വീട്ടിൽ നിന്നും പിടികൂടാൻ സാധിച്ചത്. നിലവിൽ 10 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 3 പേർ നിലവിൽ കസ്റ്റഡിയിലാണെന്നും ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.