അലഹബാദ് : വിവാഹിതയായ മുസ്ലീം സ്ത്രീക്ക് മറ്റൊരു പുരുഷനുമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ ജീവിക്കാൻ അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി . ഇത്തരത്തിൽ ജീവിച്ചാൽ അത് ശരീഅത്ത് പ്രകാരം അത് ‘ഹറാം’ ആയി കണക്കാക്കപ്പെടുമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു . തനിക്കും കാമുകനും സംരക്ഷണം ആവശ്യപ്പെട്ട് മുസ്ലീം യുവതി സമർപ്പിച്ച ഹർജിയും കോടതി തള്ളി. ഒപ്പം 2000 രൂപ പിഴയും വിധിച്ചു.
ബന്ധുക്കളിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് അലഹബാദ് കോടതിയിലെ ജസ്റ്റിസ് രേണു അഗർവാളിന്റെ ബെഞ്ചിന് മുൻപാകെ യുവതിയുടെ പരാതി വന്നത് . തന്റെയും കാമുകന്റെയും സുരക്ഷയ്ക്കായി യുവതി കോടതിയെ സമീപിച്ചെങ്കിലും വിവാഹിതയായിട്ടും യുവതി മറ്റൊരാളുടെ കൂടെയാണ് താമസിക്കുന്നതെന്ന് ജസ്റ്റിസ് രേണു പറഞ്ഞു. ഇത്തരം നിയമവിരുദ്ധ ബന്ധങ്ങൾക്ക് കോടതി സംരക്ഷണം നൽകുന്നില്ല. ഇത്തരം ക്രിമിനൽ പ്രവൃത്തികളെ പിന്തുണയ്ക്കുന്നില്ല.
ഒന്നാം ഹർജിക്കാരൻ (മുസ്ലിം സ്ത്രീ) മുസ്ലിം നിയമത്തിലെ (ശരീഅത്ത്) വ്യവസ്ഥകൾക്ക് വിരുദ്ധമായി രണ്ടാമത്തെ ഹർജിക്കാരനോടൊപ്പം താമസിക്കുന്നു. മുസ്ലീം നിയമമനുസരിച്ച്, വിവാഹിതയായ സ്ത്രീക്ക് വിവാഹജീവിതത്തിൽ നിന്ന് പുറത്തുപോകാൻ കഴിയില്ല, അതിനാൽ ഈ മുസ്ലീം സ്ത്രീയുടെ ഈ പ്രവൃത്തിയെ ‘സീന’, ‘ഹറാം’ എന്നിങ്ങനെ നിർവചിക്കുന്നുവെന്നും കോടതി പറഞ്ഞു.