തിരുവനന്തപുരം: തൊഴിൽ രഹിതരായ ചെറുപ്പക്കാരുടെ നാടായി കേരളം മാറുന്നുവെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ. സർക്കാരിന്റെ പിടിപ്പ് കേടുകൊണ്ടാണ് ഇത്രയേറെ അഭ്യസ്തവിദ്യർ തൊഴിൽരഹിതരായി തുടരുന്നത്. മൂന്ന് കോടിയിലേറെ അപേക്ഷകളാണ് പിഎസ്‌സി ആസ്ഥാനത്ത് കെട്ടിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
20 ദിവസത്തിലേറെയായി സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന ഓൾ കേരള പോലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾമാത്രം ബാക്കി നിൽക്കേയാണ് പിഎസ്‌സി ഉദ്യോഗാർത്ഥികൾ സമരവുമായി രംഗത്തെത്തിയത്. ഉദ്യോഗാർത്ഥികളുടെ പ്രായമായ മാതാപിതാക്കളും പിഞ്ചു കുഞ്ഞുങ്ങളും ഉൾപ്പടെ ആയിരങ്ങളാണ് എട്ട് മണിക്കൂറോളം റോഡ് ഉപരോധിച്ചത്. ഈ ധർണയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രഫുൽ കൃഷ്ണൻ.
എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്തിനെയും നിസാമിനെയും പോലെ കോപ്പിയടിച്ച് പോലീസ് റാങ്ക് ലിസ്റ്റിൽ കയറിയവരല്ല സമരം ചെയ്യുന്നത്. രാവുകളെ പകലുകളാക്കി, ഉറക്കമളച്ചിരുന്ന് പഠിച്ചവരാണ് ഇന്ന് ഈ കൊടുംവെയിൽ വന്ന് കിടക്കുന്നത്. കായിക ക്ഷമതാ പരീക്ഷ ഉൾപ്പടെ പാസായവരാണ് ഇവർ. പരീക്ഷ എഴുതി പാസാകാത്തവരെയും, കായിക ക്ഷമതാ പരീക്ഷയിൽ പാസാകാത്തവരെയും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച എസ്‌ഐ റാങ്ക് ലിസ്റ്റ് കഴിഞ്ഞ ദിവസം റദ്ദ് ചെയ്തിരുന്നു. തെറ്റ് ചൂണ്ടിക്കാട്ടിയപ്പോഴാണ് പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തത്. എന്തിനാണ് പിഎസ്‌സി എന്ന് പറയുന്ന സംവിധാനം എന്നും അദ്ദേഹം ചോദിച്ചു.