ചെന്നൈ: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉദയനിധിക്കെതിരെയുള്ള സുപ്രീം കോടതി വിമർശനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. ചെന്നൈയിൽ നടന്ന പൊതുയോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തെ പരമോന്നത കോടതി ഡിഎംകെ കുടുംബത്തിലെ അംഗത്തോട് കടുത്ത ചോദ്യങ്ങൾ ചോദിക്കുന്നതായി അറിഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തെ അപമാനിക്കുന്നത് കുടുംബവാഴ്ചയുടെ രീതിയാണ്. ജനവികാരങ്ങൾ പരിഗണിക്കാത്തവരാണ് തമിഴ്‌നാട് സർക്കാരിൽ സുപ്രധാന പദവികൾ വഹിക്കുന്നത്. ഇൻഡി മുന്നണിയുലുള്ള കോൺഗ്രസ്, ഡിഎംകെ എന്നീ പാർട്ടികൾക്ക് കുടുംബമാണ് എല്ലാം, അഴിമതിയാണ് എല്ലാം! ഇൻഡി സഖ്യത്തിലെ അഴിമതിക്കാരായ നേതാക്കൾക്ക് സംരക്ഷണം നൽകുന്ന വിധി അസാധുവാക്കിയ സുപ്രീം കോടതിയുടെ ചരിത്രവിധിയെ സ്വാഗതം ചെയ്യുന്നു.- പ്രധാനമന്ത്രി പറഞ്ഞു.
സനാതന ധർമ്മം ഉന്മൂലനം ചെയ്യുമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ ഉദയനിധിയുടെ പരാമർശം വൻ വിവാദമാണ് സൃഷ്ടിച്ചത്. സംഭവത്തിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനമാണ് നടത്തിയത്. സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തതിന് ശേഷം എന്തിനാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു. മന്ത്രിയാണെന്നും പരാമർശത്തിന്റെ അനന്തരഫലങ്ങൾ ഉദയനിധി മനസിലാക്കാൻ ശ്രമിക്കണമെന്നും സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.