ലക്‌നൗ: ജ്ഞാൻവാപി സമുച്ചയത്തിലെ നിലവറയായ ‘ വ്യാസ് കാ തെഹ്ഖാന’ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജ്ഞാൻവാപി കേസിലെ ഹിന്ദുവിഭാഗം കോടതിയിൽ പരാതി നൽകി. ജനുവരിയിലെ കോടതി ഉത്തരവിനെ തുടർന്ന് ഹിന്ദുക്കൾ ഈ നിലവറയിൽ പൂജകളും ആരതിയും നടത്തി വരുണ്ടെന്നും എന്നാൽ ഇത് ഇഷ്ടപ്പെടാതെ മുസ്ലീം സമുദായത്തിലെ ചില വ്യക്തികൾ നിലവറ തകർക്കാനുള്ള ശ്രമങ്ങൾ പദ്ധതിയിടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഇതിനാൽ തന്നെ നിലവറ സംരക്ഷിക്കണമെന്ന ആവശ്യം മുൻനിർത്തിയാണ് കോടതിയിൽ പരാതി നൽകിയതെന്ന് ഹിന്ദു വിഭാഗ അഭിഭാഷകൻ വിഷ്ണു ശങ്കർ ജൈൻ പറഞ്ഞു.
” ജ്ഞാൻവാപിയിൽ ‘നമാസ്’ പ്രാർത്ഥനകൾക്ക് വരുന്ന മുസ്ലീം വിഭാഗക്കാർ, ഹിന്ദുക്കൾ പ്രാർത്ഥന നടത്തുന്ന നിലവറ തകർക്കാൻ ശ്രമം നടത്തുന്നുണ്ട്. ജനുവരി 31നാണ് കോടതി വിധിയിലൂടെ ഹിന്ദുക്കൾക്ക് പൂജകൾ നടത്താനുള്ള അനുവാദം ലഭിച്ചത്. എന്നാൽ അന്നു മുതൽ നിലവറ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് നമാസിനായി വരുന്ന ഒരു കൂട്ടം മുസ്ലീം സമുദായക്കാർ ശ്രമിക്കുന്നത്”.- വിഷ്ണു ശങ്കർ ജൈൻ പറഞ്ഞു.
നിലവിൽ ഹിന്ദുക്കൾ പൂജ നടത്തുന്ന വ്യാസ് കാ തെഹ്ഖാനയിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നും ഇത് പ്രാർത്ഥനകൾ മുടങ്ങാതെ ചെയ്യുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുക്കൾക്ക് പ്രാർത്ഥനകൾ നടത്താമെന്ന കോടതി വിധിക്ക് ശേഷം തെഹ്ഖാനയിൽ പൂജകൾ നടത്തി വരുന്നുണ്ട്. എന്നാൽ കോടതി വിധിക്ക് ശേഷം മസ്ജിദ് കമ്മിറ്റിയിൽ നിന്നും ഇത് തടയാനുള്ള നിരന്തര ശ്രമങ്ങളാണ് നടന്നു വരുന്നത്. പ്രാർത്ഥനകൾ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി കോടതിയിൽ ഹർജി സമർപ്പിച്ചെങ്കിലും കോടതി ഇത് തള്ളിയിരുന്നു. ഇതോടെയാണ് നിലവറ തകർക്കണമെന്ന ലക്ഷ്യത്തോടെ നമാസ് ചെയ്യാനെത്തുന്നവർ വരുന്നതെന്നും വിഷ്ണു വ്യക്തമാക്കി.