തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സുരേഷ് ഗോപി. കേരളത്തിൽ ചർച്ച ചെയ്യേണ്ടത് വികസനമാണെന്നും ആരോഗ്യകരമായ മത്സരമാണ് തൃശൂരിൽ നടക്കാൻ പോകുന്നതെന്നും സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
‘ജനങ്ങളെ പരിപൂർണ വിശ്വാസമാണ്. ഇക്കുറി തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും താൽപ്പര്യമില്ല. കേന്ദ്ര മന്ത്രിസ്ഥാനം നൽകുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുന്നതായിരിക്കും. 73 പേർക്ക് മാത്രമേ മന്ത്രിയാകാൻ സാധിക്കുകയുള്ളൂ’.
‘തൃശൂരിൽ ബിജെപി വിജയിച്ചാൽ കേന്ദ്രമന്ത്രിയെ നൽകണമോയെന്നത് കേന്ദ്ര നേതൃത്വം തീരുമാനിക്കും. വർഗീയതയുടെ പാതയിൽ സഞ്ചരിക്കുന്നവരാണ് മാതാവിന് സമർപ്പിച്ച കിരീടത്തിന്റെ അളവെടുക്കുന്നത്. മോദിയുടെ ഗ്യാരന്റി തൃശൂരിൽ നടപ്പിലാക്കും. തൃശൂരിന്റെ വികസനത്തിനായി തന്നെ വിജയിപ്പിക്കണം എന്ന് മാത്രമേ ജനങ്ങളോട് പറയാനുള്ളൂ’ – സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസം തൃശൂരിനെ ഇളക്കി മറിച്ചുകൊണ്ട് സുരേഷ് ഗോപിയുടെ റോഡ് ഷോ നടന്നിരുന്നു. കൊല്ലത്ത് നിന്നും തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സുരേഷ് ഗോപിയെ സ്വീകരിക്കാൻ ആയിരക്കണക്കിന് പേരാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഹാരം അണിയിച്ചും അഭിവാദ്യങ്ങൾ അർപ്പിച്ചും സുരേഷ് ഗോപിയെ ബിജെപി പ്രവർത്തകരും ജനങ്ങളും സ്വീകരിച്ചു. തന്നെ കാണാനെത്തിയവരെ അഭിവാദ്യം ചെയ്തും ഹസ്തദാനം നൽകിയും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.