തിരുവനന്തപുരം: താലിബാനിസ്ഥാന് സമാനമായ സംഭവമാണ് പൂക്കോട് ക്യാമ്പസിൽ നടന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇനി തെറ്റ് ചെയ്യാത്ത തരത്തിൽ പ്രതികൾക്ക് ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് നെടുമങ്ങാട് നടന്ന സത്യാഗ്രഹ സമരത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സിദ്ധാർത്ഥിന്റെ നീതിക്ക് വേണ്ടിയാണ് സത്യാഗ്രഹ സമരം നടത്തുന്നത്. കേസ് കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം. പ്രതികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. സർവ്വകലാശാലക്ക് വീഴ്ച സംഭവിച്ചു. കേസിൽ രാഷ്‌ട്രീയ ഇടപെടലുണ്ടായി. മുൻ എംഎൽഎ ശശീന്ദ്രൻ പ്രതികൾക്കായി ഇടപെട്ടു.
പോലീസിനെ ഉപയോഗിച്ച് തെളിവ് നശിപ്പിക്കാൻ സിപിഎം ശ്രമിച്ചു. ഇനിയും കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ട്. സിദ്ധാർത്ഥിനെതിരെ പെൺകുട്ടി നൽകിയ പരാതി വ്യാജമാണ്. സത്യം പുറത്ത് വന്നില്ലെങ്കിൽ സമൂഹ മനസാക്ഷി മരിച്ചെന്ന് എല്ലാവരും പറയും. സത്യം പുറത്ത് കൊണ്ടുവരാനാണ് ഈ സമരം. മനസാക്ഷി മരിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കാനാണിത്. ബ്രിട്ടീഷുകാർ ഓടിയത് പോലെ കൊലപാതകികളെ സംരക്ഷിക്കുന്നവർക്കും ഇതേ അവസ്ഥയുണ്ടാകും.
ഒന്നും ചെയ്യാനാകാത്ത നിസഹായാവസ്ഥയാണ് പോലീസിനുള്ളത്. അതിനാലാണ് കേന്ദ്ര അന്വേഷണം ആവശ്യപ്പെടുന്നത്. സർവ്വകലാശാലകളിൽ പുതു വെളിച്ചം വന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയ ശേഷമാണെന്നും വി മുരളീധരൻ പറഞ്ഞു