കയ്‌റോ: ചെങ്കടലിൽ അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. യുദ്ധക്കപ്പലുകൾക്ക് നേരെ സൈനിക ഓപ്പറേഷൻ നടത്തിയ വിവരം ഹൂതി വിമത ഗ്രൂപ്പിന്റെ സൈനിക വക്താവ് യഹിയ സരിയ ആണ് പുറത്ത് വിട്ടത്. നിരവധി മിസൈലുകളും ഡ്രോണുകളും യുദ്ധക്കപ്പലുകൾക്ക് നേരെ തൊടുത്തതായി യഹിയ സരിയ അവകാശപ്പെട്ടു.
അതേസമയം ആക്രമണം നടന്നത് സംബന്ധിച്ച് അമേരിക്കയുടെ ഭാഗത്ത് നിന്നും സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല. ചെങ്കടലിൽ ഹൂതികളുടെ ആക്രമണം വർദ്ധിച്ചത് അന്താരാഷ്‌ട്ര ഗതാഗതത്തേയും സാരമായി ബാധിച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് സഞ്ചാരിക്കാവുന്ന പാതയ്‌ക്ക് പകരമായി, ദക്ഷിണാഫ്രിക്കയെ ചുറ്റിയുള്ള ദൈർഘ്യമേറിയതും ചെലവേറിയതുമായ കടൽമാർഗത്തിലൂടെ സഞ്ചരിക്കാൻ പല കമ്പനികളും ഇപ്പോൾ നിർബന്ധിതരായിരിക്കുകയാണ്.
ചെങ്കടലിലെ ആക്രമണത്തിന് പിന്നാലെ ഹൂതികൾക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കയും ബ്രിട്ടണും രംഗത്തെത്തിയിരുന്നുവെങ്കിലും, ഇതിനെ അവഗണിച്ചാണ് ചെങ്കടൽ വഴി പോകുന്ന കപ്പലുകളെ ഹൂതി വിമതർ ആക്രമിക്കുന്നത്. ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് നവംബർ പകുതി മുതൽ ഇതുവഴി പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം ആരംഭിച്ചത്.