ഗാന്ധിനഗർ: ഉയരം ഒന്നിനും തടസ്സമല്ലെന്ന് തെളിയിച്ച് ഡോ. ഗണേഷ് ബരയ്യ. മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ നിലവിൽ രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ മെഡിക്കൽ ബിരുദധാരിയാണ്. ഗുജറാത്തിലെ ഭാവ്‌നഗർ സർക്കാർ ആശുപത്രിയിൽ ഡോക്ടറായ അദ്ദേഹം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് എംബിബിഎസ് ബിരുദം നേടിയെടുത്തത്. നിരവധി പ്രതിബന്ധങ്ങൾ കടന്ന് നേടിയ വിജയത്തിന് ഇരട്ടിമധുരമാണ് ഉള്ളതെന്ന് ഗണേഷ് പറയുന്നു.
2018ലാണ് എംബിബിഎസ് പ്രവേശന പരീക്ഷ ഗണേഷ് പാസായത്. എന്നാൽ ഉയരം കുറവായതിനാൽ എംബിബിഎസ് ബിരുദത്തിന് പ്രവേശനം നൽകാൻ കഴിയില്ലെന്ന നിലപാടാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സ്വീകരിച്ചത്. ഇതൊടെ അദ്ദേഹം ജില്ലാ കളക്ടർ, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്നിവരെ സമീപിച്ചു. ഒപ്പം അനുകൂല ഉത്തരവിനായി ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചു.
പ്രതീക്ഷച്ചതിപോലുള്ള വിധി ഹൈക്കോടതിയിൽ നിന്ന് ലഭിച്ചില്ലെങ്കിലും ഗണേഷ് ദൃഢനിശ്ചയം തുടർന്നു. ഹൈക്കോടതി വിധിയെ അദ്ദേഹം സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. രാജ്യത്തെ പരമോന്നത നീതിപീഠം ഗണേഷിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. 2018-ൽ പ്രവേശന നടപടികൾ അവസാനിച്ചതിനാൽ, 2019ൽ എംബിബിഎസ് വിദ്യാർത്ഥിയായി ചേർന്നു. പഠനം പൂർത്തിയാക്കി ഇപ്പോൾ ഭാവ്നഗറിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് ഗണേഷ്.
“എന്റെ ഉയരം മൂന്നടിയാണെന്നും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കമ്മിറ്റി പ്രവേശനം തടഞ്ഞിരുന്നു. ഭാവ്‌നഗർ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് കോടതിയെ സമീപിച്ചത്. ഒടുവിൽ സുപ്രീം കോടതി തന്റെ കൂടെ നിന്നു. ഗണേഷ് MBBS അഡ്മിഷന് അർഹനാണെന്ന് കോടതി വിധിച്ചു, ഒരിക്കലും മറക്കാനാകാത്ത ദിവസമായിരുന്നു അത്. ഇന്ന് സർക്കാർ ആശുപത്രിയിൽ സാധാരണക്കാരെ സേവിക്കാൻ അവസരം ലഭിച്ചു”, സന്തോഷത്തോടെ ഗണേഷ് കൂട്ടിച്ചേർത്തു.