സിനിമാ ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. തിയേറ്ററിലെത്തിയത് മുതൽ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ചിത്രത്തിന് ലഭിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം എന്ന പ്രത്യേകത തന്നെയാണ് പ്രേക്ഷക പ്രീതി ലഭിക്കാനുള്ള മറ്റൊരു കാരണം. തിയേറ്ററിലെത്തിയതിന് ശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന താരങ്ങളുടെ അഭിമുഖങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും അഭിനേതാക്കളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ചിദംബരം.
‘ശ്രീനാഥ് ഭാസിയെ ഗുണാകേവിൽ നിന്നും രക്ഷപ്പെടുത്തുന്ന സീനിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത് സൗബിനാണ്. സൗബിന് ആരോഗ്യമില്ലായിരുന്നെങ്കിൽ ആ സീൻ ഷൂട്ട് ചെയ്യാൻ സാധിക്കില്ലായിരുന്നു. അത്രക്കും പ്രയാസമേറിയ രംഗമാണത്. ജീവൻ പണയം വച്ച് തന്നെയാണ് സൗബിൻ അതിൽ അഭിനയിച്ചത്. സിനിമയിൽ കാണിക്കുന്ന റോപ്പ് കൂടാതെ മറ്റൊരു റോപ്പും ചിത്രീകരണത്തിനുണ്ടായിരുന്നു’.
‘ഭാസിയെ മുകളിലെത്തിക്കുന്ന സീനിൽ ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ് എടുത്തിട്ട് ഭാസിയെ മുകളിലേക്കും സൗബിനെ താഴേക്കും വലിക്കുന്ന ഒരു സീനുണ്ട്. ആ സമയം സൗബിന്റെ ശരീരത്തിൽ സെറ്റ് ചെയ്തിരിക്കുന്ന റോപ്പ് വലിഞ്ഞുമുറുകി. വലിയ അപകടം തന്നെ ഉണ്ടാകേണ്ടതായിരുന്നു. കാരണം അത്രയും ബലം അതിന് കൊടുക്കുന്നുണ്ട്. എന്നാൽ സൗബിന് അത് മാനേജ് ചെയ്യാനുള്ള ആരോഗ്യമുണ്ടായിരുന്നു’ – ചിദംബരം പറഞ്ഞു.
കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച വിജയം നേടി മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്സ്. റിലീസ് ചെയ്ത് ചുരുക്കം ദിവസങ്ങൾ കൊണ്ട് തന്നെ 100 കോടി ക്ലബ്ബിൽ എത്തുക എന്ന ചരിത്ര നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. 11 ദിവസത്തിനുള്ളിലാണ് മഞ്ഞുമ്മൽ ബോയ്‌സ് ഈ നേട്ടം കൈവരിച്ചത്. ഇപ്പോഴും തിയേറ്ററുകളിൽ തരംഗമാവുകയാണ് ചിത്രം.