കോഴിക്കോട്: കടലിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്ത് പിഴ ഈടാക്കി ഫിറഷീസ് ആൻഡ് മറൈൻ എൻഫോഴ്‌സ്‌മെന്റ്. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് കടലുണ്ടിക്ക് സമീപത്ത് വച്ച് ബേപ്പൂർ സ്വദേശി ഹംസക്കോയയുടെ ഉടമസ്ഥതയിലുള്ള അഹദ് എന്ന ബോട്ട് മറൈൻ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്ത്. രണ്ടര ലക്ഷം രൂപ ബോട്ടിന് പിഴ ചുമത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
അനധികൃതവും അശാസ്ത്രീയവുമായി മത്സ്യബന്ധനം നടത്തി വരുന്നതുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പട്രോളിംഗിലാണ് അനധികൃതമായി മത്സ്യബന്ധനം നടത്തിയവർ പിടിയിലായത്. അനധികൃതമായി പിടിച്ചെടുത്ത മത്സ്യം ലേലത്തിൽ വച്ച് വിൽക്കുകയും ഇതിൽ നിന്നും ലഭിച്ച തുക സർക്കാരിലേക്ക് അടപ്പിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പട്രോളിംഗ് നടത്തുമെന്നും അശാസ്ത്രീയവും അനധികൃതവുമായി നടത്തുന്ന മത്സ്യബന്ധനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.