കന്യാകുമാരി : മഹാ ശിവരാത്രിയുടെ ഭാഗമായി കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളെ ബന്ധിപ്പിച്ചു നടക്കുന്ന ശിവാലയ ഓട്ടം ഇന്ന് വൈകുന്നേരം ആരംഭിക്കും. കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഭക്തർ ഓടി ദർശനം നടത്തുന്ന ആചാരമാണ് ശിവാലയ ഓട്ടം. മഹാശിവരാത്രി 8നാണ്.
ശിവരാത്രിയുടെ തലേദിവസം 7-ന് വൈകീട്ട് മാർത്താണ്ഡത്തിനു സമീപത്തുള്ള മുഞ്ചിറ തിരുമല മഹാദേവക്ഷേത്രത്തിൽനിന്ന് ഓട്ടം ആരംഭിക്കും.തിരുമല ക്ഷേത്രത്തിൽ നിന്ന് സന്ധ്യാദീപാരാധന തൊഴുതാണ് ശിവാലയ ഓട്ടം ആരംഭിക്കുന്നത്. ഏകദേശം 110 കിലോമീറ്റർ ദൂരം ആണ് ഓട്ടത്തിലുള്ളത്. ഇത്രയും ദൂരം യാത്ര ചെയ്തു തിരുനട്ടാലത്ത് ശങ്കരനാരായണനെ തൊഴുത് തീർത്ഥാടനം പൂർത്തിയാകും. തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നീ 12 ക്ഷേത്രങ്ങളാണ് ശിവാലയ ഓട്ടത്തിലെ ക്ഷേത്രങ്ങൾ.
ശിവരാത്രിനാളിലെ ശിവാലയ ഓട്ടം. വിഷ്ണുനാമം ജപിച്ചുകൊണ്ട് ഭക്തർ നടത്തുന്ന ശിവക്ഷേത്ര ദർശനത്തിന്റെ കഥ.
ശിവരാത്രിക്ക് തലേദിവസം ആരംഭിക്കുന്ന ശിവാലയ ഓട്ടം ശിവരാത്രിയുടെ പിറ്റേദിവസം രാവിലെയാണ് പൂർത്തിയാകുക. കാൽനടയായി ഈ ദൂരമത്രയും സഞ്ചരിക്കുന്നതാണ് പണ്ടേയുള്ള രീതി. വാഹനങ്ങളിൽ ദർശനത്തിനെത്തുന്നവരും നിരവധിയാണ്. ‘ഗോവിന്ദാ…. ഗോപാലാ…’ എന്ന നാമജപവുമായി ഭക്തർ ശിവ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നശിവാലയ ഓട്ടത്തിൽ ശൈവ-വൈഷ്ണവ ബന്ധം ഉറപ്പിക്കുന്ന ആചാരങ്ങളാണ് ഉള്ളത് . ശിവാലയ ഓട്ടം കന്യാകുമാരി ജില്ലയിൽ മാത്രമാണ് ഉള്ളതെന്നും സവിശേഷതയാണ്.
ഇത്തവണ ഘൃതധാര മേലാങ്കോട്ട്
ശിവരാത്രിനാളിൽ 12 ശിവക്ഷേത്രങ്ങളിൽ ഓരോ വർഷവും ഓരോ ക്ഷേത്രങ്ങളിലായി നടക്കുന്ന ഘൃതധാരാ ഇത്തവണ ശിവാലയ ഓട്ടത്തിലെ പത്താമത്തെ ക്ഷേത്രമായ തിരുവിതാംകോട് ക്ഷേത്രത്തിലാണ് നടക്കുന്നത്. കന്യാകുമാരി ദേവസ്വത്തിന്റെ നേതൃത്വത്തിലാണ് ധാര നടക്കുന്നത്. രാത്രി മുഴുവനുള്ള ധാര പുലർച്ചെ നാലാം യാമ പൂജ വരെ തുടരും.
പ്രാദേശിക അവധി
ശിവാലയ ഓട്ടത്തോടനുബന്ധിച്ച് കന്യാകുമാരി ജില്ലയ്ക്ക് മാർച്ച് 8ന് ജില്ലാ കളക്ടർ ശ്രീധർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.