ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്‌ക്കാത്ത ചിത്രം പുറത്ത്. ബസിൽ സഞ്ചരിക്കുന്ന ഇയാളുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒന്നിലധികം ബിഎംടിസി ബസ്സുകളിൽ ഇയാൾ സഞ്ചരിച്ചിട്ടുമുണ്ട്. ഇതിൽ ഒരു ബസ്സിൽ നിന്നുള്ള സിസിടിവിയിലാണ് ഇയാളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുള്ളത്.
കഫേയിൽ ബോംബുവച്ച് തിരികെ പോകും വഴി ഇയാൾ വസ്ത്രം മാറിയിട്ടുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ബോംബ് സ്‌ഫോടനത്തിന് മുമ്പ് ഇയാൾ ധരിച്ചിരുന്ന തൊപ്പി വഴിയരികിൽ നിന്ന് എൻഐഎ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ ഇയാൾ ആരാധനാലയത്തിൽ കയറിയതും ബസ് കയറാൻ പോകുന്നതെല്ലാം എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കുറിച്ചുള്ള വിവരം പങ്കുവയ്‌ക്കുന്നവർക്ക് 10 ലക്ഷം രൂപയാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് വൈറ്റ്ഫീൽഡിലെ കഫേയിൽ സ്‌ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേർക്കും ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുൾപ്പെടെ മറ്റ് ഏഴുപേർക്കുമാണ് പരിക്കേറ്റത്. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുവായ ഐ.ഇ.ഡി.യുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.