ബംഗാൾ സ്വദേശിയായ 41-കാരൻ 28-കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കൊലപാതകം. കാർത്തിക് ദാസ് ആണ് ഭാര്യ സമ്പതിയെ കൊലപ്പെടുത്തിയത്.ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിയിൽ ഒളിപ്പിച്ചു. മക്കളോട് അമ്മയ്‌ക്ക് അസുഖമാണെന്നും ധരിപ്പിച്ചു. ഇന്ന് പുലർച്ചെ മക്കൾക്ക് ആഹാരം പാചകം ചെയ്ത്, അവരെ ട്യൂഷൻ ക്ലാസിൽ എത്തിച്ച ശേഷമാണ് വിവരം ഇയാൾ പോലീസിനെ അറിയിക്കുന്നത്.
തുടർന്ന് ഭാര്യാമാതാവിനെയും വിളിച്ച് വിവരം അറിയിച്ചു. പോലീസ് വീട്ടിലെത്തുമ്പോഴേക്ക് കുട്ടികളുടെ സാധനങ്ങൾ പാക്ക് ചെയ്ത് ഒരുങ്ങിയിരിക്കുകയായിരുന്നു പ്രതി. മഹാബിർത്തലയിൽ ഇവർ വാടകയ്‌ക്കായിരുന്നു താമസിച്ചിരുന്നത്. പോലീസ് വീട്ടിലെത്തുമ്പോൾ ഭാര്യയുടെ മൃതദേഹത്തിനരികിൽ ശാന്തനായി ഇരിക്കുകയായിരുന്നു പ്രതി.
ഭാര്യയുടെ വിവാഹേതര ബന്ധത്തെ തുടർന്നുള്ള തർക്കങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. മൃതദേഹം പോലീസ് പോസ്റ്റുമോർട്ടത്തിന് അയച്ചു. കാർത്തിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.