രാഷ്‌ട്രീയ കൊലയുടെ പിന്നിലെ ജീവിതത്തെക്കുറിച്ച് കലയിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ച സിനിമയാണ് ടിനുപാപ്പച്ചന്റെ ചാവേർ. രാഷ്‌ട്രീയ കൊലപാതകത്തിന് പിന്നിലുള്ള നേതാക്കന്മാർ എത്ര ക്രൂരമായാണ് പ്രവർത്തിക്കുന്നതെന്ന് ചിത്രം പറയുന്നു. ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച 3-ാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ഇപ്പോൾ ചാവേറിന് ലഭിച്ചിരിക്കുകയാണ്. പുരസ്കാരം ലഭിച്ച വാർത്ത അറിയിക്കുന്നതിനൊപ്പം ചാവേർ പങ്കുവയ്‌ക്കുന്ന അപ്രിയ സത്യങ്ങളെക്കുറിച്ച് വിശദമാക്കുകയാണ് നടനും സിനിമയുടെ തിരക്കഥാകൃത്തുമായ ജോയ് മാത്യു.
‘രാഷ്‌ട്രീയ കൊലകൾ നടത്തുന്നവരും അതിന്റെ നടത്തിപ്പുകാരും അവരുടെ അടിമകളും വ്യാജ നിരൂപക കുറുക്കന്മാരും ചേർന്ന് എത്ര ഒതുക്കാൻ ശ്രമിച്ചിട്ടും മെരുങ്ങാൽ തയ്യാറില്ലാതെ കുതറിയുയരുന്ന സത്യത്തിന്റെ പേരാണ് സർഗ്ഗാത്മകത -“ചാവേർ “പറഞ്ഞ അപ്രിയ സത്യങ്ങൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ തെളിവാണ് വിപ്ലവ പാർട്ടിയുടെ ആൾക്കൂട്ട കൊലയ്‌ക്കിരയായ സിദ്ധാർഥ് എന്ന വിദ്യാർത്ഥി. “ചാവേർ ” അതിന്റെ തേരോട്ടം തുടങ്ങിയിട്ടേയുള്ളൂ.’- എന്നായിരുന്നു ജോയ് മാത്യു കുറിച്ചത്.
320 സിനിമകളിൽ നിന്നും 36 സിനിമകളാണ് ഇന്ത്യന്‍ സിനിമ മത്സര വിഭാഗത്തിൽ ബെംഗളൂരു ഫിലിം ഫെസ്റ്റിവലിൽ മത്സരിച്ചത്. അതിൽ നിന്നുമാണ് ചിത്രം മൂന്നാം സ്ഥാനം നേടിയത്.